മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം കല്ലിയൂർ സ്വദേശിയും ദുരന്ത രക്ഷാപ്രവർത്തന പരിശീലകനുമായ ആർ. രാജേഷിന്, പൂർത്തിയാകാത്ത വീട് സർക്കാർ നിർമിച്ച് നൽകാൻ തീരുമാനം. ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങൾ
2024 ൽ തൃശൂർ ജില്ലയിലുണ്ടായ കാലവർഷത്തിൽ വീട് നഷ്ടപ്പെട്ട, ധനസഹായം ലഭിക്കാൻ ബാക്കിയുള്ള 248 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകും.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ്.ഡി. ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ് എന്നിവയിൽ നിന്നായി ആകെ എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും.

സംസ്‌കാര ച്ചെലവിനായി പതിനായിരം രൂപയും പ്രത്യേകമായി അനുവദിക്കും
പ്രളയത്തിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിക്കാൻ നൽകുന്ന സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തി.
പൂർണമായി തകർന്ന വീടുകൾക്കുള്ള ധനസഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ അടിയന്തര സഹായമായി നൽകും.
വീടുകളിൽ വെള്ളം കയറി മാറിത്താമസിക്കേണ്ടിവരുന്നവർക്ക് വീട്ടുവാടക നൽകും.
പ്രളയം ബാധിക്കപ്പെട്ട കുടുംബങ്ങളിലെ ഒരു റേഷൻ കാർഡിലെ രണ്ട് അംഗങ്ങൾക്ക് പ്രതിദിനം 300 രൂപ വീതം നൽകും.

കർഷകർക്കുള്ള കൃഷിനാശ ധനസഹായം 25 ശതമാനം വർധിപ്പിക്കും
വെള്ളം കയറി ഉപജീവനമാർഗം നഷ്ടപ്പെട്ട കടയുടമകൾക്ക് 10,000 രൂപയുടെ പ്രത്യേക ധനസഹായം നൽകും.
ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾ, കർഷകർ, ടൂറിസ്റ്റ് വാഹന ഉടമകൾ എന്നിവർക്ക് 12 ലക്ഷം രൂപ വരെ ഉജ്ജീവന സോഫ്റ്റ് ലോൺ അനുവദിക്കും. ഇതിൽ പരമാവധി മൂന്ന് ലക്ഷം രൂപയോ വായ്പാത്തുകയുടെ 25 ശതമാനമോ സർക്കാർ ബാങ്കുകൾക്ക് മാർജിൻ മണിയായി നൽകുകയോ, അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് ഒമ്പത് ശതമാനം പലിശ ഇളവ് നൽകുകയോ ചെയ്യും.
മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതിയിലെ പരാതികൾ പരിഹരിച്ച് പുതിയ പദ്ധതി നടപ്പാക്കും
തീരപ്രദേശത്ത് പരമാവധി സ്ഥലത്ത് കടൽഭിത്തികൾ പണിയും ആവശ്യമായിടത്ത് ജിയോ ബാഗ് കൊടുക്കാൻ നിർദേശം നൽകി.
പോലീസ് കംപ്ലൈന്റ് അതോറിറ്റി അദ്ധ്യക്ഷനായി റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിക്കാൻ തീരുമാനിച്ചു.
Comments ()