എസ്.ഐ.ആർ: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
എസ്. സതീഷ് കുമാർ
കോട്ടയം: ജില്ലയിലെ
എസ്.ഐ.ആര്‍. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുടെ (എസ്.ഐ.ആര്‍) ഭാഗമായുള്ള ആദ്യഘട്ട കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.. ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി. httsp://ceo.kerala.gov.in എന്ന വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം.
കഴിഞ്ഞ ഒക്ടോബര്‍ 27ന് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന ജില്ലയിലെ 1611002 വോട്ടര്‍മാരില്‍ 1449740 പേര്‍ കരട് പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് ആദ്യ ഘട്ടത്തില്‍ 89.99 ശതമാനം ഫോമുകള്‍ ലഭിച്ചെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.
ജില്ലയില്‍ 1564 പോളിംഗ് ബൂത്തുകളിലായുള്ള വോട്ടര്‍മാരുടെ വിവര ശേഖരണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് തല പ്രതിനിധികളും നിര്‍ണായക പങ്കുവഹിച്ചു. ഒരു ദിവസം 50 ഫോമുകള്‍ വരെ തിരികെ ശേഖരിക്കുന്നതിന് ബൂത്ത് തല ഏജന്റുമാര്‍ക്ക് അനുവാദം നല്‍കിയിരുന്നു. വോട്ടര്‍മാരെ വീടുകളില്‍ സന്ദര്‍ശിച്ചാണ് ബി.എല്‍.ഒമാര്‍ എന്യുമഷേന്‍ ഫോമുകള്‍ നല്‍കിയത്. ഫോമുകള്‍ തിരികെ വാങ്ങുന്നതിന് പലരും മൂന്നു തവണ വരെ വീടുകള്‍ സന്ദര്‍ശിച്ചു. എല്ലാ പോളിംഗ് സ്റ്റേഷന്‍ മേഖലകളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും ഹെല്‍പ്പ് ഡസ്‌കുകളും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമുകള്‍ പൂരിപ്പിക്കുന്നതിന് സഹായിക്കാൻ വോളണ്ടിയര്‍മാരെയും നിയോഗിച്ചിരുന്നു. മരമണമടഞ്ഞവര്‍(45309 പേര്‍), സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍(55252 പേര്‍), കണ്ടെത്താന്‍ കഴിയാത്തവര്‍(46646 പേര്‍), ഫോമുകള്‍ തിരികെ നല്‍കാത്താവര്‍ (8527) മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ (5528) തുടങ്ങിയവരുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് തല ഏജന്റുമാര്‍ക്ക് പട്ടിക കൈമാറിയിരുന്നു.
നാട്ടിലില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരണമടഞ്ഞവര്‍, പേര് ആവര്‍ത്തിച്ചു വന്നവര്‍ എന്നിവരുടെ വിവരങ്ങള്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡിലും പട്ടിക പ്രദര്‍ശിപ്പിക്കും. കോട്ടയം ജില്ലാ കളക്ടറുടെ വെബ് സൈറ്റിലും ലഭ്യമാണ്. പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനുവരി 22വരെ നല്‍കാം. ഇത്തരം പരാതികള്‍ പരിശോധിക്കുന്നതിന് ആറ് ഇ.ആര്‍.ഒമാരെയും ഒന്‍പത് അസിസ്റ്റന്റ് ഇ.ആര്‍.ഒമാരെയും 36 അഡീഷണല്‍ ഇ.ആര്‍.ഒമാരെയും നിയോഗിച്ചിട്ടുണ്ട്.