നേരെകടവ്-മാക്കേക്കടവ് ജങ്കാർ സർവ്വീസ് വീണ്ടും തുടങ്ങാൻ തീരുമാനം
എസ്. സതീഷ് കുമാർ
വൈക്കം: സർവ്വീസ് നിർത്തിയ നേരെകടവ് -മാക്കേക്കടവ് ജങ്കാർ സർവ്വീസ് വീണ്ടും തുടങ്ങാൻ തീരുമാനം. പുതിയ ക്വട്ടേഷൻ വിളിച്ച് ലേലം ഉറപ്പിക്കുന്ന ഒരാഴ്ച കാലം പഞ്ചായത്തുകൾ ചേർന്ന് ഇവിടെ സൗജന്യ യാത്രക്കായി കടത്ത് വള്ളം ഏർപ്പെടുത്തും. ഉദയനാപുരം - തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നേരെ കടവിൽനിന്ന് മാക്കേ കടവിലേക്കുകള്ള ജങ്കാർ സർവ്വീസ് പുന: രാംഭിക്കുന്നതിനാണ് തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൂടിയ ജോയിൻ്റ് കമ്മറ്റിയിൽ തീരുമാനമായത്. ഇന്ന് തന്നെ ക്വട്ടേഷൻ ക്ഷണിക്കാനും തീരുമാനിച്ചതായി ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അറിയിച്ചു. മെയ് അഞ്ചാം തീയതി വൈകിട്ട് നാല് മണിക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ വെച്ച് ലേലം ഉറപ്പിക്കും. അതുവരെ ഇരു പഞ്ചായത്തുകളും ചേർന്ന് സൗജന്യമായി കടത്തുവള്ളം ഏർപ്പാടാക്കും. യോഗത്തിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡൻ്റ് കവിതാ സജീവൻ, വൈസ് പ്രസിഡൻ്റുമാരായ ബിന്ദു അനിൽകുമാർ, ഡി. വിശ്വംഭരൻ, പഞ്ചായത്ത് അംഗങ്ങളായ അജിതാ മധുകുട്ടൻ, അഭിജിത്ത് ചായപ്പള്ളി, ഉദയനാപുരം പഞ്ചായത്ത് സെക്രട്ടറി ടി.കെ. വിനോദ് കുമാർ, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സെക്രട്ടറി രശ്‌മി മോൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. രണ്ട് ദിവസം മുമ്പാണ് കരാർ കാലാവധി തീർന്ന് സർവ്വീസ് നടത്തിയ ജങ്കാർ നിർത്തേണ്ട സാഹചര്യമുണ്ടായത്. മാർച്ചിൽ കാലാവധി തീർന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നതിനാൽ പുതിയ കരാർ നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ജങ്കാർ സർവീസ് തുടർന്നു. അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ആർക്കെന്ന ചോദ്യമുയർന്നതിനെ തുടർന്നാണ് പ്രതിസന്ധി ഉണ്ടായത്. കരാർ കാലാവധി കഴിഞ്ഞ് സർവീസ് നടത്തുന്ന ജങ്കാർ സർവീസ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് പോലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു കരാറുകാരൻ സർവ്വീസ് രണ്ടുദിവസം മുമ്പ് നിർത്തിവെച്ചത്.
Comments ()