കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം നിലനിർത്താൻ ശ്രമിക്കും: ഫ്രാൻസിസ് ജോർജ് എം.പി
കടുത്തുരുത്തി: കെട്ടിടം നിർമ്മിക്കാൻ സ്ഥലമില്ലാതെ പ്രതിസന്ധിയിലായ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം നിലനിർത്താൻ ശ്രമിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പിയും കടുത്തുരുത്തി എം.എൽ.എ മോൻസ്ജോസഫും പറഞ്ഞു. വെള്ളൂരിൽ വ്യവസായ വകുപ്പിന്റെ സ്ഥലത്ത് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ജനപ്രതിനിധികൾ സന്ദർശിച്ചു. ആപ്പാഞ്ചിറയിലെ ഭൂമി കണ്ടെത്തിയിരുന്നെങ്കിലും നിർമാണ അനുമതി ലഭ്യമായില്ല. ഭൂമി സംബന്ധിച്ച് പ്രശ്നങ്ങളാണ് തടസ്സമായത്. സ്ഥിരം കെട്ടിടം നിർമ്മിക്കുന്നത് വരെ സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കാനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ്ജ് എം.പി. സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും അറിയിച്ചു. താൽക്കാലിക കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്കായി തുക കണ്ടെത്താൻ ശ്രമിക്കും. വെള്ളൂരിൽ സ്ഥലം അനുവദിക്കാൻ സാധ്യമല്ല എന്ന് വ്യവസായ വകുപ്പ് അറിയിച്ചതിനെ തുടർന്ന്, ആപ്പാഞ്ചിറയിൽ സ്ഥലത്തു നിർമാണ അനുമതി തരാൻ കേരള സർക്കാരിൽ സമ്മർദം തുടരുന്നതെന്ന് മോൻസ് ജോസഫ് എം.എൽ.ഏ അറിയിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വേഗീസ് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ എന്നിവരും സ്കൂൾ സന്ദർശിച്ച ജനപ്രതിനിധികളുടെ സംഘത്തിൽ ഉണ്ടായിരുന്നു.
Comments ()