എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി
വൈക്കം: ഇ.എം.എസും എ.കെ.ജിയും അച്യുതമേനോനും മറ്റും പിന്തുടര്‍ന്ന രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചതുകൊണ്ടാണ് കേരളത്തില്‍ ജനക്ഷേമ തുടര്‍ഭരണം സാധ്യമായതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി. പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമഗ്രവികസനത്തെ മുന്നോട്ടുകൊണ്ടുപോയ സര്‍ക്കാരാണ് എല്‍.ഡി.എഫിന്റേത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെല്ലാം വലിയ മാറ്റമാണ് കേരളം കൈവരിച്ചതെന്നും എം.എ. ബേബി പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് കോണ്‍ഗ്രസ്. വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ദുരിതബാധിതര്‍ക്കു വേണ്ടി നടത്തിയ പണപ്പിരുവില്‍ പോലും കള്ളത്തരവും കാപട്യവും കാണിക്കുന്ന അഴിമതിക്കാരുടെ കൂടാരമായി യു.ഡി.എഫ് മാറി. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ വളര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെപ്പോലും കള്ളക്കേസുണ്ടാക്കി ജയിലിലടച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ബി.ജെ.പി-ആര്‍.എസ്.എസ് ഫാസിസ്റ്റ് മുഖം കേന്ദ്ര സര്‍ക്കാര്‍ അനുദിനം വെളിപ്പെടുത്തുകയാണ്. വര്‍ഗീയ ലഹളകളുണ്ടാക്കി രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് ഹിന്ദു മതത്തിലെ സവര്‍ണാധിപത്യത്തിന്റെ പ്രതിനിധികളാണ്. വടക്കേ ഇന്‍ഡ്യയില്‍ ക്ഷേത്രപരിസരത്ത് പ്രവേശിച്ചാല്‍ ദലിതനെ ചുട്ടുകൊല്ലുന്ന ആര്‍.എസ്.എസുകാരാണ് ഹിന്ദു ഏകത്വത്തെക്കുറിച്ച് കാപട്യപ്രസംഗം നടത്തുന്നത്. ഇവര്‍ക്കെതിരായ പ്രതിരോധനിര കെട്ടിപ്പടുക്കുക എന്നാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ രാഷ്ട്രീയ വശം എന്നും എം.എ. ബേബി പറഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കേരള സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അഭിവാദ്യപ്രസംഗം നടത്തിയ സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി.കെ. ശശിധരന്‍ പറഞ്ഞു. കടുത്ത പ്രതിസന്ധി മുറിച്ചുകടന്നാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നത്. ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മെ സഹായിക്കുകയല്ല, ദ്രോഹിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍. വി. ജോസഫ്, സി.കെ ആശ എം.എല്‍.എ, എല്‍.ഡി.എഫ് നേതാക്കളായ ആര്‍. സുശീലന്‍, ടി.എന്‍. രമേശന്‍, പി. സുഗതന്‍, അഡ്വ. കെ.കെ. രഞ്ജിത്ത്, പി. ശശിധരന്‍, ഇ.എന്‍ ദാസപ്പന്‍, എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, എബ്രഹാം പഴയകടവന്‍, ജോസി ജെയിംസ്, കെ.കെ. രാജു, സിറിയക് പാലാകാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ