വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിൽ നിന്ന് തെക്കേ നടയിലേക്കുള്ള വളവിന് സമീപം പ്രധാന റോഡരുകിലെ സ്വകാര്യ വ്യക്തിയുടെ മതിൽ കടുത്ത അപകടഭീഷണി ഉയർത്തുന്നു. മതിലിന്റെ ഒരു ഭാഗം വലിയ രീതിയിൽ വിള്ളൽ വീണ് റോഡിലേക്ക് ചെരിഞ്ഞ അവസ്ഥയിലാണ്.
റോഡിനോട് തൊട്ടുരുമ്മി നിൽക്കുന്ന ഈ മതിലിനോട് ചേർന്നാണ് നിത്യേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്നത്. കാലവർഷം കനക്കുന്നതോടെ മതിൽ ഏതുനിമിഷവും തകർന്നു വീഴാമെന്ന അവസ്ഥയിലാണ്. മതിൽ മറിഞ്ഞുവീണാൽ കാൽനട യാത്രക്കാർ ഇതിനടിയിൽപ്പെടാൻ വലിയ സാധ്യതയുണ്ട്. ഈ ഭാഗത്ത് നിലവിൽ വെള്ളം ഒഴുകിപ്പോകാൻ ഓടയില്ല. അതിനാൽ മഴക്കാലത്ത് വെള്ളം ശക്തമായി ഒഴുക്കുന്നത് ഈ മതിലിനോട് ചേർന്നാണ്. ഇത് മതിലിന്റെ അടിത്തറ കൂടുതൽ ദുർബലമാക്കാനും അപകടസാധ്യത വർദ്ധിപ്പിക്കാനും കാരണമാകുന്നു. നിലവിൽ ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താൽക്കാലികമായി യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റോഡ് പണി പൂർത്തിയായി ഗതാഗതം പുനഃസ്ഥാപിച്ചാലും മതിലിന്റെ ഈ അപകടാവസ്ഥ വഴിയാത്രക്കാർക്ക് വൻ ഭീഷണിയായി തുടരുമെന്നാണ് നാട്ടുകാരുടെ പരാതി.
റോഡ് അറ്റകുറ്റപ്പണി പൂർത്തിയാകുമ്പോൾ ഈ ഭാഗത്തെ റോഡരുകിലെ താഴ്ന്ന അവസ്ഥ പൂർണ്ണമായും ഒഴിവാക്കി നിർമ്മിക്കണം. ടൈൽ പാകിയാലും വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതിനാൽ ഇവിടെ ശാസ്ത്രീയമായി ഓട നിർമ്മിക്കണം. അല്ലാത്തപക്ഷം റോഡരികിലൂടെയുള്ള വെള്ളമൊഴുക്ക് തുടരുകയും, നിലവിൽ അപകടാവസ്ഥയിലുള്ള മതിൽ തകർന്ന് വൻ ദുരന്തത്തിന് വഴിവെക്കുകയും ചെയ്യുമെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. അടിയന്തരമായി അധികൃതർ ഇടപെട്ട് മതിൽ സുരക്ഷിതമാക്കാനും ഓട നിർമ്മിക്കാനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments ()