ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന
വൈക്കം: പകരം വയ്ക്കാന്‍ അറിവിന്റെ മറ്റൊരു ജാലകമില്ല; ശിവപ്രസാദ് കരപ്പുറത്തിന് പത്രങ്ങളാണ് അടുത്ത സഹയാത്രികർ. വർത്തമാനപത്രങ്ങളുടെ ചലിക്കുന്ന എന്‍സൈക്‌ളോപീഡിയയാണ് കാർഷിക സർവ്വകലാശാല സെക്ഷൻ ഓഫീസറായി വിരമിച്ച മറവന്തുരുത്ത് കരപ്പുറം വീട്ടിൽ പി. ശിവപ്രസാദ്. പത്രവായന നൽകിയ പ്രചോദനമാണ് തൻ്റെ കുടുംബം സ്വായത്തമാക്കിയ ഉന്നത വിദ്യാഭ്യാസത്തിന്റെയും കുടുംബാംഗങ്ങള്‍ക്ക് ലഭിച്ച ഉന്നത സര്‍ക്കാര്‍ ജോലികളുടേയും അടിസ്ഥാനമെന്ന് അടിയുറച്ച് വിശ്വസിക്കുകയും പൂര്‍വ്വികര്‍ പിന്‍തുടര്‍ന്നുവന്ന അറിവിന്റെ ആ പാലാഴിഇപ്പോഴും അഭംഗുരം പിന്‍തുടരുകയും ചെയ്യുന്നു അക്ഷരങ്ങളുടെ ഈ നിത്യോപാസകൻ. വീട്ടില്‍ എട്ട് ദിനപത്രങ്ങള്‍ വരുത്തി വായനയെ സമ്പുഷ്ടമാക്കുകയാണ് ഈഅക്ഷരപ്രേമി. അരനൂറ്റാണ്ടിൽ ഏറെയായി ശിവപ്രസാദിന്റെ വീട്ടിൽ ഒന്നിലധികം പത്രങ്ങൾ വരുത്തുന്നുണ്ട്. ശിവപ്രസാദിന്റെ പിതാവും പഴയകാലത്ത് ബി.എ ബിരുദ പഠനത്തിന് അവസരംലഭിച്ച സാമൂഹിക ക്ഷേമവകുപ്പ് റിട്ട. ഉദ്യോഗസ്ഥനും എസ്.എന്‍.ഡി.പിയോഗം വൈക്കം യൂണിയന്‍ കമ്മറ്റിയംഗവും ശാഖാ പ്രസിഡന്റും സഹകരണ സംഘം പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമൊക്കെയായിരുന്ന കരപ്പുറം കെ. പരമേശ്വരന്റേയും മാതാവ് ബ്രഹ്മമംഗലം ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന എന്‍.കെ സുമതിയമ്മയുടേയും ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു മുടങ്ങാതെയുള്ള പത്രവായനയും പുസ്തക-ആനുകാലിക വായനയും. അന്‍പതിലേറെ വര്‍ഷം മുന്‍പ് മുതല്‍ കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥിരം വരിക്കാരനും അഭ്യുദയകാംഷിയുമായിരുന്നു കരപ്പുറം പരമേശ്വരന്‍. തങ്ങളുടെ വീട്ടിലെ ആദ്യദിനപത്രവും കേരളകൗമുദിയാണന്ന് ശിവപ്രസാദ്. ശിവപ്രസാദിൻ്റെ കുട്ടിക്കാലത്ത് പത്രം വരുത്തുന്ന അപൂര്‍വ്വം വീടുകളിലൊന്നായിരുന്നു കരപ്പുറം.

ഇതുകൊണ്ടുതന്നെ പത്രവായനയന നന്നേ ചെറുപ്രായത്തില്‍ തന്നെ ദിനചര്യയുടെ ഭാഗമായി. തങ്ങളുടെ കുടുംബത്തിന് പുറമെ സമീപമുള്ള വീടുകളില്‍ നിന്നും കൂട്ടുകാരായ കുട്ടികളും മുതിര്‍ന്നവരും പത്രം വായ്ക്കാനെത്തിയിരുന്നതും ഇപ്പോഴും സുഖമുള്ളരോര്‍മ്മയാണ്. കേരളകൗമുദിയില്‍ തുടങ്ങിയ കുടുംബത്തിന്റെ പത്രവായന പിന്നീട് മലയാള മനോരമ, മാതൃഭൂമി, തുടങ്ങിയ പത്രങ്ങളിലേക്കും മക്കള്‍ വളര്‍ന്നപ്പോള്‍ ഇംഗ്ളീഷ് പത്രമായ ഹിന്ദുവിലേക്കും അച്ഛന്റേയും അമ്മയുടേയും കാലത്ത് തന്നെ വളര്‍ന്നു. ഒപ്പം മറ്റ് ആനുകാലികങ്ങളും കഥ, നോവല്‍, ചെറുകഥ, യാത്രാവിവരണം, ഇയര്‍ബുക്ക് പോലുള്ള പൊതുവിജ്ഞാന, കരിയര്‍ ഓറിയന്റഡ് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ പുസ്തശേഖരവും. അത് നാട്ടിലുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുമാറ് കൈമാറാനും കുടുംബം അതീവതാത്പര്യം കാണിച്ചു. വീട്ടില്‍ സ്വന്തമായി ലൈബ്രറിയുണ്ടായിരുന്ന വൈക്കത്തെ അപൂര്‍വ്വം വീടുകളിലൊന്നായിരുന്നു കരപ്പുറം തറവാട്. ഇവിടുത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം നേടിയവര്‍ ഒട്ടനവധിയാണ്. തങ്ങളുടെ മക്കളേപ്പോലെ ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെ നിസ്വാര്‍ഥമായി മാര്‍ഗനിദ്ദേശം നല്‍കാനും അവരെ കൈപിടിച്ചുയര്‍ത്താനുമൊക്കെ അതീവശ്രദ്ധാലുക്കളായിരുന്ന ശിവപ്രസാദിന്റെ മാതാപിതാക്കളെ തേടി അവധി ദിവസങ്ങളിലും അല്ലാതെയുമൊക്കെ എത്തിക്കാണ്ടിരുന്നത് നിരവധി രക്ഷകര്‍ത്താക്കളും കുട്ടികളുമായിരുന്നു. പത്രങ്ങളും പുസ്തകങ്ങളും പകര്‍ന്നു നല്‍കിയ വിജ്ഞാനവും പാഠവും ശിവപ്രസാദിന്റേയും സഹോദരങ്ങളുടേയും ജീവിതത്തിന് നല്‍കിയ ചാരുത എന്നും സമൂഹത്തിന് മാതൃകയാണ്. 1990-ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ ഉന്നതനിലയില്‍ വിജയിച്ച ശിവപ്രസാദ് പിറ്റേവര്‍ഷം തന്നെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥനായി. തുടര്‍ന്ന് സഹോദരന്‍ പി.ഗോപകുമാര്‍ ബി.ടെക്കിന് ശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി ഇന്ത്യന്‍ റവന്യു സര്‍വ്വീസില്‍ പ്രവേശിച്ചതും പത്രവായന നല്‍കിയ അറിവിന്റെ ആത്മവിശ്വാസത്തിൽ നിന്നായിരുന്നു. ഇപ്പോള്‍ ആന്ധ്രയില്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ടാക്‌സസ് കമ്മീഷണറാണ് ഗോപകുമാര്‍. ഇവരുടെ സഹോദരി അശ്വതി തങ്കച്ചിയും ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്.സി അപ്‌ളൈഡ് മാത്തമാറ്റിക്‌സില്‍ ഉന്നത വിജയം നേടി അധ്യാപികയായതിന് പിന്നിലും വീട്ടില്‍ നിന്ന് ചെറുപ്രായം മുതല്‍ ലഭിച്ച വായനയുടെ വിശാലലോകം തന്നെയാണ്. തങ്ങളുടെ ജീവിതത്തിന് അര്‍ഥവും വിശാലതയും നല്‍കിയ പത്രവായന ഇപ്പോഴും തുടരുന്ന കുടുംബം വായന നല്‍കുന്ന അറിവിന്റെ നിലാവെളിച്ചം മാതാപിതാക്കള്‍ ചെയ്തിരുന്നതുപോലെ മറ്റുള്ളവര്‍ക്കൂടി പ്രയോജനപ്പെടുത്തണമെന്ന ആഗ്രഹമാണുള്ളതെന്ന് വിനയത്തോടെ പറയുന്നു.
Comments ()