കനാൽതീരത്ത് ഒരു രുചിപ്പൂരം; ഓമല്ലൂർ ഫുഡ് ഫെസ്റ്റ് നാളെ സമാപിക്കും
എസ്. സതീഷ് കുമാർ
കടുത്തുരുത്തി: കനാൽ അരികിൽ ഗ്രാമീണ ഭംഗി ആസ്വദിച്ച് രുചി വൈവിധ്യങ്ങൾ ആസ്വദിക്കണമെങ്കിൽ കുറുപ്പന്തറയിൽ എത്തിയാൽ മതി. കോട്ടയം കുറുപ്പന്തറയിലെ ഓമല്ലൂർ ഭക്ഷ്യമേളയിലാണ് ഈ വേറിട്ട അനുഭവം.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി കനാലിന്റെ അരികിലാണ് ഈ ഫുഡ് ഫെസ്റ്റ് നടക്കുന്നത്. ഇത് ഒരുക്കിയതാകട്ടെ കാടുപിടിച്ച പദ്ധതി പ്രദേശം നവീകരിക്കാൻ രൂപീകരിച്ച ഓമല്ലൂർ വീ - കാൻ സർവീസ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനാണ്. ഇവിടെ വന്നാൽ ഗ്രാമീണ ചാരുതയിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ മാത്രമല്ല കനാലിൽ ബോട്ട് യാത്രയും ഒട്ടകസവാരിയും നടത്താം. സമ്മർ ഗ്രീൻ 2026 എന്ന പേരിലാണ് ഈ വിനോദ വിജ്ഞാന പക്ഷം ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യമേള നാളെ അവസാനിക്കും. ഭക്ഷണവൈവിധ്യം മാത്രമല്ല കലാസന്ധ്യയും നീന്തലുമടക്കം നടത്തി ചൂടാറ്റി ഭക്ഷണത്തോടൊപ്പം മനവും ശരീരവും തണുപ്പിക്കാനാവും ഇവിടെ. വൈകിട്ട് 5 മണി മുതൽ 9 മണി വരെയാണ് സമ്മർ ഗ്രീൻ പരിപാടികൾ. സംഘാടകർ തന്നെ ഒരുക്കിയ രുചി വൈവിധ്യങ്ങളുടെ പത്തോളം ഭക്ഷണശാലകളാണ് ഈ ഫുഡ് ഫെസ്റ്റിലെ പ്രത്യേകത. വിറകടുപ്പിൽ പാചകം ചെയ്ത ഭക്ഷണവിഭവങ്ങളും ഇവിടെ ലഭിക്കും. ത്രിതല പഞ്ചായത്തുകൾ ഇവിടം കുട്ടികളുടെ പാർക്ക് ഓപ്പൺ ജിം ഇരിപ്പിടങ്ങൾ തണൽമരങ്ങൾ എന്നിവ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്. വേനൽചൂടിൽ വൈകുന്നേരങ്ങളിൽ മനസ്സിനും ശരീരത്തിനും തണുവേകി രുചിക്കൂട്ടുകളുടെ വൈവിധ്യം ആസ്വദിച്ച് മടങ്ങണമെങ്കിൽ നാളെ വരെ ഓമല്ലൂർ ഫെസ്റ്റിൽ എത്തിയാൽ മതി.
Comments ()