പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച
എസ്. സതീഷ്കുമാർ
വൈക്കം: ഉദയനാപുരത്ത് പക്ഷിപ്പനി തകർത്തത് പി.ഡി. ജോൺ എന്ന കോഴി കർഷൻ്റൈ 42 വർഷത്തെ അദ്ധ്വാനത്തിൻ്റെ ഫലം കൂടിയാണ്. 42 വർഷമായി ഉദയനാപുരം 16-ാം വാർഡായ ശ്രീനാരായണപുരത്ത് കോഴി ഫാം നടത്തുകയാണ് പുത്തൻകരിയിൽ അറുപത്തിയേഴുകാരനായ ജോണും ഭാര്യ ത്രേസ്യാമ്മയും.
ഇവരുടെ കോഴികളുണ്ടായിരുന്ന അഞ്ച് ഷെഡുകളിലാണ് രോഗബാധ ഉണ്ടായത്. വിഷു വിപണി കൂടി ലക്ഷ്യമിട്ട് 4 ഷെഡുകളിൽ 4 മുതൽ 6 ആഴ്ച വരെ പ്രായം ചെന്ന കോഴിക്കുഞ്ഞുങ്ങളെ ഇട്ടിരുന്നു. ആറായിരം കോഴികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞമാസം അവസാനം മുതൽ കോഴികൾ ചത്തുതുടങ്ങിയത് ചൂടിൻ്റെ കാഠിന്യം കൊണ്ടെന്നാണ് ഈ കർഷക ദമ്പതികൾ വിചാരിച്ചത്. ഈ മാസം കൂടുതൽ കോഴികൾ ചത്തതോടെയാണ് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പ് ലാബിൽ പരി ശോധന നടത്തിയത്. ഇതോടെ പക്ഷിപ്പനിയെന്ന സംശയം ഉണ്ടാകുകയായിരുന്നു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച എച്ച്-5 എൻ-1 പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിനിടെ 4,500 കോഴികളാണ് ഇവിടെ ചത്തത്. ഇവയെയെല്ലാം പുരയിടത്തിൽ തന്നെ കുഴിച്ചിടുകയും ചെയ്തു. ബാക്കിയായത് 1500 ഓളം കോഴികൾ മാത്രവും. നിലവിലും ഇവിടെ കോഴികൾ ചത്തു വീഴുന്നുണ്ട്. ഇവയെ പെറുക്കി മാറ്റി കുഴിച്ചിടുകയാണ് ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഇവിടം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയിട്ടുണ്ട്. കുടുംബത്തിനും കോഴികളെ കൈകാര്യം ചെയ്തവർക്കും പ്രതിരോധ മരുന്നു നൽകിയിട്ടുണ്ട്. എട്ടോളം ഫാമുകളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. എന്നാൽ പക്ഷിപ്പനി സ്ഥിരീകരിച്ച് ആറാം ദിവസം വ്യാഴാഴ്ച, ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലുന്ന നടപടികൾക്ക് തുടക്കമാവു എന്നാണ് അധികൃതരുടെ അറിയിപ്പ്.
Comments ()