പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ ബഹളവും പ്രതിഷേധവും തുടരുന്നതിനിടയിലാണ് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ബിൽ സഭയുടെ മേശപ്പുറത്തുവെച്ചത്. ഉച്ചവരെ ഇരുസഭകളും ബഹളത്തെ തുടർന്ന് നിർത്തിവച്ചു. പരീക്ഷാ തട്ടിപ്പ് നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്കും ശൃംഖലകൾക്കും കുറഞ്ഞത് 7 വർഷം മുതൽ 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ചുമത്താൻ ബിൽ നിർദേശിക്കുന്നു. വ്യക്തിഗത ക്രമക്കേടുകളിൽ കുറഞ്ഞ ശിക്ഷ 5 വർഷം തടവായും, പരമാവധി ശിക്ഷ 10 വർഷം തടവായും ഉയർത്തി. പിഴത്തുക 50 ലക്ഷം രൂപ വരെയാകും. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കോ സർവീസ് പ്രൊവൈഡർമാർക്കോ 5 കോടി രൂപ വരെ പിഴയും 8 വർഷത്തേക്ക് വിലക്കും നിർദേശിക്കുന്നു. കേസ് അന്വേഷണങ്ങൾ 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതികൾ സ്ഥാപിക്കും.

കുറ്റപത്രം സമർപ്പിച്ച് 3 മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണം. അപ്പീലുകളിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 3 മാസത്തിനകം തീർപ്പുണ്ടാക്കണം.
വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുക്കളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് ബിൽ അവതരിപ്പിച്ചത്. അന്വേഷണം വേഗത്തിലാക്കാനും സുതാര്യത ഉറപ്പുവരുത്താനും പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
Comments ()