എൽ.ഡി.എഫിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
പാലക്കാട്: കേരളത്തിലെ ഭരണകക്ഷിയായ എൽ.ഡി.എഫിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും വർഗീയതയുടെ അദൃശ്യകരങ്ങളാണ് നിലവിൽ ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
രാജ്യത്തെ മറ്റ് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ബി.ജെ.പി സർക്കാർ ജയിലിലടയ്ക്കുമ്പോൾ കേരള മുഖ്യമന്ത്രിയെ മാത്രം തൊടുന്നില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയുന്നില്ല. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം. രാജ്യത്ത് ഇടതുപക്ഷം ബി.ജെ.പിക്ക് ഒരു വെല്ലുവിളിയേ അല്ലെന്ന് മോദിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
"ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇന്ത്യയിൽ ഇല്ലാതാകും," രാഹുൽ പ്രവചിച്ചു. ഇടതുപക്ഷത്തെ നയിക്കുന്നത് ഇപ്പോൾ അവരുടെ പ്രത്യയശാസ്ത്രമല്ല, മറിച്ച് വർഗീയതയുടെ അദൃശ്യകരങ്ങളാണെന്ന ഗൗരവകരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.
കേരളത്തിലെ യു.ഡി.എഫ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും നേരിട്ട് ലക്ഷ്യം വെച്ച് ആഞ്ഞടിച്ചത്. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ എൽ.ഡി.എഫുമായി വിട്ടുവീഴ്ചയില്ലെന്ന വ്യക്തമായ സൂചനയാണ് രാഹുലിന്റെ വാക്കുകൾ നൽകുന്നത്.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ