സ്കൂൾ പരിസരത്തെ പുകയില വിൽപന: ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു
കോട്ടയം: ലോക പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നടത്തിയ സംയുക്ത പരിശോധനയിൽ 24,400 രൂപ പിഴ ഈടാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ. പ്രിയ അറിയിച്ചു ആരോഗ്യ വകുപ്പ് നാർക്കോട്ടിക് സെൽ, കേരള പോലീസ്, കേരള വോളന്ററി ഹെൽത്ത് സെർവീസിലെ പ്രോഗ്രാം ഓഫിസർമാർ എന്നിവർ ചേർന്ന 60 സംഘങ്ങൾ 1221 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിലാണ് നടപടി. കോട്പ നിയമ(2023)പ്രകാരം നടത്തിയ പരിശോധനയിൽ സ്‌കൂൾ പരിസരത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന സിഗരറ്റ്, ബീഡി. ഇ സിഗരറ്റ് എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. മേയ് 31 മുതൽ ജൂൺ 26 വരെ ജില്ലയിൽ ബോധവൽക്കരണവും പരിശോധനയും തുടരും. ബോധവൽക്കരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും, മികച്ച പ്രവർത്തനം നടത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കുള്ള പുരസ്‌കാര വിതരണവും മേയ് 30നു കോട്ടയം ബസേലിയസ് കോളജിൽ വെച്ച് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കും. ടുബാക്കോ ഫ്രീ സ്‌കൂളുകൾക്ക് സർട്ടിഫിക്കറ്റും വിതരണവും നടത്തും.
ശ്രദ്ധിക്കുക -കോട്പ നിയമം -കുറ്റവും ശിക്ഷയും
എല്ലാ സ്ഥാപനങ്ങളുടെയും മുൻഭാഗത്ത് പുകവലി വിമുക്ത സ്ഥലം, ഇവിടെ പുകവലി ശിക്ഷാർഹം എന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കണം. ഇല്ലെങ്കിൽ 200 രൂപ പിഴ ഈടാക്കും
സ്ഥാപനങ്ങളുടെ മുൻവശത്ത് ആളുകൾ പുകവലിക്കുന്നതിന് അനുവദിച്ചാൽ സ്ഥാപന ഉടമകൾക്കും പിഴ ചുമത്തും. എത്ര പേരാണോ പുകവലിക്കുന്നത് അവരിൽ നിന്ന് ഈടാക്കുന്ന ആകെ തുകയ്ക്ക് തുല്യമായ പിഴ സ്ഥാപന ഉടമയ്ക്ക് ചുമത്തും. പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ നിർദിഷ്ട മുന്നറിയിപ്പ് ബോർഡ് മാത്രമേ പ്രദർശിപ്പിക്കാവൂ. സിഗരറ്റ് കമ്പനിയുടെ പരസ്യം, ബ്രാൻഡ് പേര്, ചിത്രം, വില തുടങ്ങിയവ പ്രദർശിപ്പിച്ചാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ തടവോ 1000 രൂപ മുതൽ 5000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം.18 വയസ്സിനു തഴയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91.4 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്.
Comments ()