വിഷ്ണുവിന് വിടചൊല്ലി നാട്
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: ആന പരിപാലന കേന്ദ്രത്തിൽ കഴിഞ്ഞദിവസം ആന കൊലപ്പെടുത്തിയ വിഷ്ണുവിന് ആനകളോട് ഒടുങ്ങാത്ത സ്നേഹമായിരുന്നു. ഏറെ ഇഷ്ടപ്പെട്ട ആനയുടെ കലി വിഷ്ണുവിൻ്റെ ജീവനെടുത്തു. വിഷ്ണു ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചതും ഓമനിച്ചതും ആനകളെയാണ്. ആനപ്രേമമാണ് വിഷ്ണു ചെറുപ്രായമായ 18-ാം വയസിൽ ആനപരിപാലന കേന്ദ്രത്തിൽ താൽക്കാലിക ജീവനക്കാരനായി എത്തിച്ചത്. വനംവകുപ്പിൽ പാപ്പാൻ തസ്തികയിലേക്ക് വിഷ്ണുവിന്റെ പേര് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉണ്ട്. പാപ്പാനായി സർക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന് വിഷ്ണു പറഞ്ഞിരുന്നതായാണ് വിവരം. അത്രക്കിഷ്ടമായിരുന്നു വിഷ്ണുവിന് ആനക്കൊപ്പമുള്ള ജോലി. സ്‌ഥിരം ജോലി കിട്ടിയ ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കാനിരിക്കെയാണ് വിഷണുവിൻ്റെ ജീവൻ ആനക്കലി എടുത്തത്. ഏതാനും വർഷം മുമ്പ് ആനയുടെ ആക്രമണത്തിൽ വിഷണുവിന് ചെറിയ പരുക്കേറ്റിട്ടും അവൻ ആനപ്രേമം കൈവിട്ടിരുന്നില്ലെന്നാണ് കൂട്ടുകാർ പറയുന്നത്. ഇന്നലെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിൽ വച്ചായിരുന്നു ആനയുടെ ആക്രമണത്തെ തുടർന്ന് വിഷ്‌ണു മരണപ്പെട്ടത്. വെങ്ങാനൂർ ഉച്ചക്കട സ്വദേശി ബിജുവിന്റെയും ശ്രീകലയുടെയും മകനാണ് വിഷ്ണു. കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിൽ 9 വർഷമായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ പിതാവ് ബിജു പെയിന്റിംഗ് തൊഴിലാളിയാണ്. അമ്മക്കും സഹോദരി അഞ്ജന ക്കും പിതാവിനും നഷ്ടമായത് ആനക്കൊപ്പം ജോലി ചെയ്യാൻ കൊതിച്ച വിഷ്ണുവിനെയാണ്.
Comments ()