വിനോദയാത്ര ദുരന്തമായി; വയനാട്ടിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ വീണ് മരിച്ചു
വയനാട്: മാനന്തവാടി കേരള കർണാടകഅതിർത്തിയിലെ ബാവലിയിലെ പുഴയിൽ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്നാൻ (17) എന്നിവരാണ് മരിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് കൊടുവള്ളി മസ്‌ജിദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളാണ് മരിച്ച ആഷിഖും അദ്‌നാനും. രണ്ടു ദിവസം മുൻപ് മൈസൂർ ഭാഗത്ത് വിനോദയാത്ര പോയി ഇന്ന് മടങ്ങുന്നതിനിടെ രാവിലെ ബാവലി മഖാം ശരീഫ് സന്ദർശിച്ചു. ഇതിനിടെ സമീപത്തെ ബാവലി പുഴയിൽ കുളിക്കാ നായി ഇറങ്ങിയപ്പോഴാണ് അപകടം. മുബഷീർ എന്ന കുട്ടി ഒഴുക്കിൽപ്പെട്ടതോടെ നീന്തൽ അറിയാവുന്ന ആഷിഖും അദ്നാനും രക്ഷിക്കാനായി ശ്രമിച്ചു എന്നാണ് ഒപ്പം മുണ്ടായിരുന്ന കുട്ടികൾ പറയുന്നത്. മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇരുവരെയും മുങ്ങിയെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ