തിരൂരിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരൂർ: അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന, മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചതാണെന്നാണ് കരുതുന്നത്. നാലുമാസം മുൻപ് അമ്മ മരിച്ചതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു ഇർഫാനയെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയായ റാഫിയാണ് ഇർഫാനയുടെ ഭർത്താവ്. കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോയ ശേഷം കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. ഇർഫാനയുടെ പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയത്. അദ്ദേഹം പള്ളിയിൽ പോയ സമയത്തായിരുന്നു ആത്മഹത്യ എന്നാണ് സൂചന.
Comments ()