ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിലെ ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകത ആരോപിച്ച് നാട്ടുകാർ കുളത്തിൽ വാഴനട്ടു. വെള്ളം വറ്റിച്ച ശേഷം ചെളി മാറ്റാതെ കുളത്തിൻ്റെ അരികിൽ കൂട്ടിയതിൽ പ്രതിഷേധിച്ചാണ് വാഴ നട്ടത്.
15 ലക്ഷത്തിലധികം രൂപയുടെ രണ്ട് എസ്റ്റിമേറ്റിട്ട് നടത്തിയ വെള്ളം വറ്റിച്ച് സെഡ് കോൺക്രീറ്റ് ചെയ്യുന്ന പദ്ധതിയിൽ വലിയ ക്രമക്കേട് ഉണ്ടായി എന്നാണ് നാട്ടുകാരുടെ പരാതി. മൂന്നാഴ്ച മുമ്പാണ് ഒരേക്കർ വിസ്തൃതിയിലുള്ള ആറാട്ട് കുളത്തിലെ വെള്ളം വറ്റിക്കാൻ തുടങ്ങിയത്. വെള്ളം വറ്റിച്ച് ചെളിയും മണ്ണും തീരത്തോട് ചേർത്ത് വച്ച് ശനിയാഴ്ച ശുചീകരണ പണി നിർത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വെള്ളം വറ്റിക്കാൻ മാത്രമാണ് ഒരു കരാറുകാരനെ പണി ഏൽപ്പിച്ചതെന്നും വറ്റിച്ച വെള്ളത്തിൻ്റെ അളവിനാണ് പണം നൽകുന്നതെന്നുമാണ് കരാറുകാരനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. വെള്ളം വറ്റിച്ചപ്പോൾ കുളത്തിൻ്റെ അരികിലെ കൽകെട്ടുകൾക്ക് ബലക്ഷയം കണ്ടതുകൊണ്ടാണ് ഇടിയാതിരിക്കാൻ മണ്ണ് അരികിൽ കൂട്ടിയെന്നുമാണ് വിശദീകരണം. കുളത്തിനരികിലെ കൽക്കെട്ട് കോൺക്രീറ്റ് ചെയ്ത് ഉയർത്തി പൊളിഞ്ഞ ഭാഗങ്ങൾ നന്നാക്കുന്ന ജോലികൾക്ക് ദേവസ്വം അനുമതി ലഭിച്ചാലുടൻ നടത്തുമെന്നും ഈ മണ്ണ് അവിടെ നിറക്കാനുമാണ് പദ്ധതിയെന്നുമാണ് കരാറുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. എന്നാൽ ഇതിനുള്ള അനുമതി എസ്റ്റിമേറ്റിട്ട് ദേവസ്വം ബോർഡ് ഇതുവരെ നൽകിയിട്ടില്ല. എസ്റ്റിമേറ്റിട്ട തുകയല്ല ചെയ്ത ജോലികൾ തിട്ടപ്പെടുത്തി അതിനുള്ള തുകയാണ് ദേവസ്വം കരാറുകാർക്ക് നൽകുന്നതെന്നാണ് വിവരം. പന്ത്രണ്ട് വർഷത്തിന് ശേഷം നടന്ന ആറാട്ടു കുളം ശുചീകരണത്തിന് രണ്ട് വർഷം മുമ്പിട്ട എസ്റ്റിമേറ്റിട്ട പദ്ധതി പുതിക്കിയാണ് ഇപ്പോൾ ദേവസ്വം നടപ്പാക്കിയത്. ഇനി രണ്ടാം എസ്റ്റിമേറ്റ് പദ്ധതിയായ കോൺക്രീറ്റ് ചെയ്യൽ തുടങ്ങുമ്പോൾ കോരിവച്ച മണ്ണും ചെളിയും വീണ്ടും ശുചിയാക്കിയ കുളത്തിലാവും എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments ()