പക്ഷിപ്പനി: വൈക്കത്ത് കോഴികളുടെ കളളിംഗ് തുടങ്ങി
എസ്. സതീഷ് കുമാർ
വൈക്കം: പക്ഷിപ്പനി ബാധിച്ച ഉദയനാപുരം ശ്രീനാരായണപുരത്തെ രണ്ടു ഫാമുകളിലെ കോഴികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ കള്ളിംഗ് നടത്തുന്നത്. യന്ത്രം ഉപയോഗിച്ച് നിശ്ചിത വലിപ്പത്തിലുള്ള കുഴിയിൽ മാനദണ്ഡപ്രകാരം ശാസ്ത്രീയമായാണ് കള്ളിംഗ് നടത്തി കോഴികളെ കുഴിച്ചിടുന്നത്. സുരക്ഷാ വസ്ത്രങ്ങളും മറ്റു സുരക്ഷാസംവിധാനങ്ങളുമായി രണ്ട് ഗ്രൂപ്പുകളായി ആണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ പക്ഷികളുടെ കള്ളിംഗ് ആരംഭിച്ചത്. രോഗബാധ കണ്ടെത്തിയ കോഴിഫാമിലെയും മറ്റൊരു ഫാമിലുമായുള്ള മുട്ടക്കോഴികളെയും ഇറച്ചി കോഴികളെയും ആണ് നശിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ഉയർന്ന ഉദ്യോഗസ്ഥരുടെയും ആരോഗ്യ വകുദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കള്ളിംഗ് നടപടികൾ നടക്കുന്നത്.

ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജുവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശശികുമാറും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് പുത്തൻ കരി പി.ഡി. ജോണിന്റെ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 6000 കോഴികൾ ഉണ്ടായിരുന്നതിൽ 4500 ലധികം കോഴികൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു. ബാക്കിയായ കോഴികളെയാണ് ഇവിടെ നശിപ്പിക്കുന്നത്. ഈ ഫാമിലല്ലാതെ മറ്റൊരു ഇടത്തും പക്ഷിപ്പനി വ്യാപിച്ചതായി കണ്ടെത്തിയിട്ടില്ല. എന്നാൽ മാനദണ്ഡപ്രകാരം പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവ് ഉള്ള പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്. ഇതര സംസ്ഥാനത്തുനിന്ന് അടക്കം പുറത്തുനിന്ന് നിയന്ത്രിത മേഖലയിൽ പക്ഷികളെയും പക്ഷി ഉൽപ്പങ്ങളും കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ പക്ഷികളെ നശിപ്പിക്കുന്ന നടപടി ആറ് ദിവസം താമസിച്ചതിനാൽ പ്രദേശത്തെ പല കോഴി ഫാമുകളിലെയും കോഴികളെ ഇതിനകം ഉടമസ്ഥർ മാറ്റിയതായി പ്രദേശവാസികൾ പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ മനോജ് കുമാർ, ചീഫ് വെറ്റനറി ഓഫീസർ ഡോക്ടർ ഡന്നീസ് തോമസ്, പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ അലക്സ്, പഞ്ചായത്ത് വെറ്റനറി ഓഫീസർ ഡോക്ടർ ധന്യാ രാജൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കള്ളിംഗ് നടന്നത്.
Comments ()