ചതുപ്പിൽ താഴ്ന്ന പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന
എസ്. സതീഷ്കുമാർ
വൈക്കം: വീടിന് സമീപത്തെ വെള്ളം വറ്റി ചതുപ്പ് നിറഞ്ഞ തോട്ടിൽ വീണ പശുവിനെ രക്ഷപ്പെടുത്തിയത് വൈക്കം അഗനിരക്ഷാ സേനയുടെ ഒന്നരമണിക്കൂറത്തെ ശ്രമഫലമായി.
ക്ഷീരകർഷകനായ മൂത്തേടത്ത് കാവ് അപ്പക്കൽ നെറ്റടിത്തറ അജയഘോഷിൻ്റെ വീടിന് സമീപമുള്ള തോട്ടിലെ ചെളിയിൽ വീണുപോയ പശുവിനാണ് വൈക്കം അഗ്നിരക്ഷാ സേന രക്ഷകരായത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കയറിൻ്റെ കെട്ടഴിച്ച ഉടനെ ഓടിയ പശു ക്ഷീരകർഷൻ്റെ വീടിന് സമീപത്തെ തോട്ടിൽ വീണു പോകുകായിരുന്നു. വീട്ടുകാർ ശ്രമിച്ചിട്ട് കരകയറ്റാൻ കഴിയാതെ വന്നതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസറായ എസ്. രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള ആറംഗം ടീം എത്തിയെങ്കിലും ചെളിയിൽ പെട്ട പശുവിനെ കരകയറ്റാൻ ഏറെ പാടുപെടേണ്ടിവന്നു. റസ്ക്യൂ ഉദ്യോഗസ്ഥരടക്കമുള്ളവർ തോട്ടിലെ ചെളിയിലിറങ്ങിയാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ ഒന്നരമണികൂർ സമയത്തെ ശ്രമത്തിനൊടുവിൽ പശുവിനെ കരകയറ്റിയത്. ഏറെനേരം ചതുപ്പിൽപ്പെട്ട കറവയുള്ള പശുവിൻ്റെ ആരോഗ്യസ്ഥിതി മൃഗഡോക്ടർ എത്തി പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പ് വരുത്തി. റസ്‌ക്യൂ ഓഫീസർമാരായ വി.ആർ. ബിജു, കെ. ശ്രീജിത്, കെ. അരുൺ രാജ്, വിപിൻ ചന്ദ്രൻ, അനസ്, സിവിൽ ഡിഫൻസ് അംഗമായ ജി. അനിൽകുമാർ എന്നിവരാണ് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ എസ്. രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനം നടത്തിയത്.
Comments ()