പഴമൊഴിയെ അന്വർത്ഥമാക്കി മഴ: ചെമ്പ് പള്ളികളിൽ ദുക്റാന തിരുനാൾ ഭക്തിനിർഭരമായി
എസ്. സതീഷ്കുമാർ
വൈക്കം: ചെമ്പ് സെൻ്റ് തോമസ് കത്തോലിക്ക പള്ളിയിലും ചെമ്പ് യാക്കോബായ സുറിയാനി പള്ളിയിലും നടന്ന മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തി നിർഭരമായി.
ഒരു മതിൽ അതിരിടുന്ന ഇരു ദേവാലയങ്ങളിലേയും തിരുനാൾ ആഘോഷം സാഹോദര്യത്തിൻ്റേയും സൗഹാർദത്തിൻ്റേയും നേർകാഴ്ച കൂടിയാണ്. നാടൊന്നാകെ ആഘോഷിക്കുന്ന തിരുനാളിൽ നേർച്ച കാഴ്ചകൾ അർപ്പിച്ചും മെഴുകിതിരി തെളിച്ചും പ്രാർഥനയോടെ മുട്ടുകുത്തി വിശുദ്ധൻ്റെ പുണ്യ തിരുന്നാളിൽ അനുഗ്രഹം തേടിയെത്തിയത് ആയിരങ്ങളാണ്. 'ദുക്റാന തിരുന്നാളിന് ആറാന ഒഴുകിവരും' എന്ന പഴമക്കാരുരുടെ ചൊല്ലിനെ അന്വർത്ഥമാക്കിയ മഴയും ആർത്ത് പെയ്തത് തിരുന്നാൾ പെരുമയായി. ഇന്ന് തിരുനാളിനോട് അനുബന്ധിച്ച് പാതയോരത്ത് നിറയുന്ന വഴിവാണിഭവും ആഘോഷത്തിൻ്റെ പ്രത്യേകതയാണ്. ഇരുദേവാലയങ്ങളിലും വാദ്യഘോഷങ്ങളുടേയും വർണക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധൻ്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണങ്ങളും നടന്നു.

ഇരുദേവാലയങ്ങളിലും നടന്ന അന്നദാനത്തിലും പങ്കെടുത്താണ് വിശ്വാസികൾ മടങ്ങിയത്. സെൻ്റ് തോമസ് കത്തോലിക്ക പള്ളിയിൽ തിരുനാൾ ആലോഷങ്ങൾക്ക് വികാരി വർഗീസ് പൈനുങ്കലും സെൻ്റ് തോമസ് യാക്കോബായ പള്ളിൽ തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ജോയ് ആനക്കുഴിയും നേതൃത്വം നൽകി.
Comments ()