ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി
എസ്. സതീഷ്കുമാർ
വൈക്കം: തലയോലപ്പറമ്പിൽ വഴി യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കും വിശ്രമത്തിനുമായി നിർമിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതി പാഴായെന്ന് പരാതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ശുചിത്വമിഷൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ വഴിയിടം പദ്ധതി അനുയോജ്യമായ സ്ഥലത്തല്ല നടപ്പാക്കിയതെന്നാണ് പരാതി ഉയരുന്നത്.
ഈ ശുചിമുറി വിശ്രമ കേന്ദ്രങ്ങൾ അടച്ച് പൂട്ടുകയും ചെയ്തു. അതോടെ ലക്ഷങ്ങൾ മുടക്കിയ പദ്ധതി പാഴായി. നിലവിൽ ഇത് ഉപയോഗിക്കാനാളില്ലാതെ വെറുതെ കിടക്കുന്ന സ്ഥിതിയാണ്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ലഭിച്ച സ്ഥലങ്ങളിൽ കെട്ടിടം നിർമിച്ച് പദ്ധതിപ്പണം ചെലവഴിച്ചതോടെയാണ് ലക്ഷങ്ങൾ പാഴായത് എന്നാണ് ആക്ഷേപം. തലയോലപറമ്പ് പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ചന്തപ്പാലത്തിന് സമീപം നിലവിലുണ്ടായിരുന്ന ശൗചാലയം പൊളിച്ചുമാറ്റി അവിടെ പുതിയ കെട്ടിടം നിർമിക്കുകയാണു ചെയ്തത്.

ചന്ത ദിവസങ്ങളിലെത്തുന്നവർ ഉപയോഗിക്കുന്നതല്ലാതെ ആളുകൾ എത്തായതോടെ തലയോലപ്പറമ്പിലെ വഴിയിടം അടച്ചുപൂട്ടി. തിരക്കേറിയ ബസ് സ്റ്റാൻഡിന് സമീപത്ത് സ്ഥലം കണ്ടെത്തി നടപ്പിലാക്കിയിരുന്നുവെങ്കിൽ ഈ പദ്ധതി പൊതുജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്പെടുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മറവന്തുരുത്ത് പാലാംകടവിലെ വഴിയിടത്തിൻ്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. മറവൻതുരുത്ത് പാലാംകടവിൽ വൈകുന്നേരങ്ങളിൽ വയോജനങ്ങളടക്കം വിശ്രമിച്ചിരുന്ന മിനിപാർക്കാണ് വഴിയിടത്തിന് തെരഞ്ഞെടുത്തത്. സ്കൂൾകുട്ടികളുടെ വിവിധ പരിപാടികൾ നടത്തിവന്നിരുന്ന ഇവിടെ ഇതോടെ ആളൊഴിഞ്ഞു.

ദീർഘവീക്ഷണമില്ലാതെ നിർമിച്ച ശൗചാലയ സമുച്ചയം ഒരാൾപോലും ഉപയോഗിക്കുന്നില്ല. മറവൻതുരുത്ത് പഞ്ചായത്ത് 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലാംകടവിൽ വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണമേഖലയിൽ നിർമിച്ച വഴിയിടം പ്രയോജനരഹിതമാവുകയും നിലവിലുണ്ടായിരുന്ന പൊതുസ്ഥലം നഷ്ടമാവുകയും ചെയ്തെന്നാണ് പരാതി. ഇവിടെ ഉണ്ടായിരുന്ന മിനി പാർക്കടക്കം ഇല്ലാതാക്കി പണിത വഴിയിടം വിശ്രമകേന്ദ്രമാണ് പൂട്ടിയത്. പഞ്ചായത്തുകൾ ആസൂത്രണവും കാഴ്ചപ്പാടും ഇല്ലാതെ ലക്ഷങ്ങൾ പാഴാക്കിയതാണ് ടേക്ക് എ ബ്രേക്കുകൾ നോക്കു കുത്തിയാക്കി മാറ്റിയിരിക്കുന്നത്.
Comments ()