കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടന്നു. മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്കും, സ്കിൻ ട്രാൻസ് പ്ലാന്റും ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ അവയവദാനമാണിത്. പത്തനംതിട്ട ടൗണിൽ കഴിഞ്ഞ ജൂൺ 28 ന് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കോട്ടയം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അങ്ങാടിക്കൽ നോർത്ത് സ്വദേശി ആഷിക് വിജയൻ്റെ (17) ചർമ്മമാണ് ശസ്‌ത്രക്രിയയിലൂടെ മാറ്റിയത്. മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും അവയവദാനത്തിനുളള താൽപര്യത്തെ തുടർന്ന് ചർമ്മവും, നേതൃപടലം ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നുവെങ്കിലും കണ്ണിലെ കോർണിയ എടുക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ വന്നതിനാൽ ചർമ്മദാനം മാത്രമാണ് നടന്നത്.

ആശുപത്രി പ്രിൻസിപ്പൽ ഡോ വർഗീസ്, പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് എന്നിവരുടെ നേത്യത്വത്തിൽ ആണ് ആശുപത്രിയിൽ ആദ്യമായി നടന്ന ഈ ചർമ്മ മാറ്റത്തിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്‌മി എം., ഡോ. തോമസ് ഡേവിഡ് (പ്ലാസ്റ്റിക് സർജൻ, ബേൺസ് യൂണിറ്റ്), ഡോ. ജിബിൻ ലിയോൺസ്, ഡോ. സുമി രാജപ്പൻ (സിനിയർ റെസിഡന്റ്സ്) ഡോ. നന്ദ (മെഡിക്കൽ ഓഫീസർ ബേൺസ് യൂണിറ്റ്), ജിമ്മി ജോർജ്, നീതു തോമസ് (ട്രാൻപ്ലാന്റ് കോർഡിനേറ്റർ), പ്രീതി, മഞ്ജുഷ്, രമ്യ, പ്രസീത (നഴ്‌സസ്), യെദു, സിനി (അറ്റൻഡർ) എന്നിവർ നേതൃത്വം നൽകി.
Comments ()