തേങ്ങ അല്ല, ചിരട്ടയാണ് താരം
എസ്. സതീഷ്കുമാർ
വൈക്കം: അങ്ങനെ ചിരട്ട താരമാവുകയാണ്. തേങ്ങക്ക് ഇപ്പോൾ കുറച്ച് വിലയിടിവ് വന്നപ്പോൾ ചിരട്ടക്ക് ഡിമൻ്റ് ഏറുകയാണ് കാരണമറിയേണ്ടെ... ചിരട്ട ഇങ്ങനെ മാർക്കറ്റ് പിടിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സൗന്ദര്യ വർധക ഉത്പന്നങ്ങളാണ്. ഫെയ്‌സ് ക്രീമുകളിൽ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് ചാർക്കോൾ ഉണ്ടാക്കുന്നത് ചിരട്ടക്കരിയിൽ നിന്നാണ്. അതിനായി പാലക്കാട് കഞ്ചിക്കോട് കേന്ദ്രീകരിച്ചുള്ള ചാർക്കോൾ ഫാക്ടറികളിലേക്ക് ഇപ്പോൾ ടൺ കണക്കിന് ചിരട്ട വണ്ടികളാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ചെറുകിട കർഷകർക്കും വീട്ടമ്മമാർക്കും അധിക വരുമാനമായി മാറുകയാണ് നേരത്തെ ആരും ശ്രദ്ധിക്കാതിരുന്ന ചിരട്ട.

കേരളത്തിലെ ഗുണനിലവാരമുള്ള ചിരട്ടയ്ക്ക് അങ്ങനെ ഡിമൻ്റ് ആയി മാറി. മൊത്ത വിപണിയിൽ ഒരു കിലോ ചിരട്ടയ്ക്ക് 33 രൂപ വരെ വിലയുണ്ട്. കഞ്ചിക്കോട് കേന്ദ്രീകരിച്ചുള്ള ചാർക്കോൾ ഫാക്ടറികളിലേക്കും തമിഴ്നാട്ടിലേക്കുമാണ് ഇപ്പോൾ ചിരട്ട ലോഡുകൾ പായുന്നന്നത്. തേങ്ങയ്ക്ക് വില കുറഞ്ഞുനിൽക്കുന്ന ഈ സമയത്ത് കൗതുകത്തിന് അപ്പുറം ചെറുകിട കർഷകർക്കും വീട്ടമ്മമാർക്ക് പോലും അങ്ങനെ ചിരട്ട ഒരു കൈത്താങ്ങായി മാറുകയാണ്. ആക്രിക്കടകളും ചെറുകിട കച്ചവടക്കാരുമാണ് ചിരട്ട ശേഖരിക്കുന്നത്. നേരിട്ട് എത്തിച്ചാൽ വില കൂടുതൽ കിട്ടും. ജലശുദ്ധീകരണ ഫിൽട്ടറുകൾ, കൊതുകുതിരി എന്നിവയ്ക്കുള്ള അസംസ്കൃത വസ്‌തുവായും ചിരട്ട ഉപയോഗിക്കുന്നു. ഇനിയിപ്പോൾ ചിരട്ട വെറുതെ കത്തിച്ച് കളയേണ്ട കേട്ടോ... വലിച്ചെറിഞ്ഞ് അതിൽ വെള്ളം കെട്ടിനിന്ന് കൊതുക് പടരുമോ എന്നും ആശങ്കയും വേണ്ട. ചാക്കിൽ കെട്ടിവച്ച് കടയിൽ കൊടുത്താൽ കാര്യങ്ങൾ ഉഷാറാക്കാം, കാശും കിട്ടും.
Comments ()