Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ഐതിഹ്യപ്പെരുമയിൽ അരയൻകാവ് പൂരം നാളെ

ആർ. സുരേഷ്ബാബു

ഐതിഹ്യപ്പെരുമയിൽ അരയൻകാവ് പൂരം നാളെ

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങൾക്ക് നാളെ (മാർച്ച് 31) ഗരുഡൻ തൂക്കത്തോടെ സമാപനമാകും. കേരളത്തിൽ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ വഴിപാടായി നടത്തുന്ന ക്ഷേത്രമെന്ന ഖ്യാതിയുള്ള അരയൻകാവിൽ ഇത്തവണ മുന്നൂറോളം തൂക്കങ്ങളാണ് ഭഗവതിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നത്.

നാളെ വൈകിട്ട് 3 മണിക്ക് ഒറ്റത്തൂക്കങ്ങളോടെ ചടങ്ങുകൾ ആരംഭിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നായി എത്തുന്ന തൂക്കങ്ങൾ രാത്രി 11 മണിയോടെ ഗോപുരനടയിൽ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. പൂരപ്പറമ്പിലെത്തുന്ന തൂക്കങ്ങൾ ഒരേ താളത്തിൽ പയറ്റുന്നത് പൂരത്തിന്റെ പ്രധാന ആകർഷണമാണ്. ആയിരക്കണക്കിന് ചെണ്ടമേളക്കാർ ഒരുക്കുന്ന ദ്രുതതാളം ഇതിന് അകമ്പടിയാകും. ബുധനാഴ്ച വെളുപ്പിന് 4 മണിയോടെ ഓരോ ഗരുഡന്മാരും ക്ഷേത്രത്തിന് വലംവെച്ച് ശ്രീകോവിലിന് മുന്നിലെ തൂക്കക്കളിത്തട്ടിൽ പയറ്റിയ ശേഷം ചൂണ്ടകുത്തലോടെ ആഘോഷങ്ങൾക്ക് സമാപനമാകും.


ഗരുഡൻ തൂക്കം എന്ന അനുഷ്ഠാന കലയ്ക്കു പിന്നിലുള്ള വിശ്വാസം ഭദ്രകാളിയുമായി ബന്ധപ്പെട്ടതാണ്‌. ദാരിക നിഗ്രഹത്തിന്‌ പുറപ്പെട്ട ദേവി ഉഗ്രകോപിയായി മാറി. ദാരിക വധത്തിനുശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി, വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക്‌ അയച്ചു. തുടർന്ന് ഗരുഡൻ കാളിയെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യുകയും, അതിനു ശേഷം കാളിക്ക്‌ തന്റെ രക്തം അർപ്പിച്ചുവെന്നും, ഗരുഡന്റെ രക്തം പാനം ചെയ്തതിനു ശേഷം കാളിയുടെ കോപത്തിന്‌ ശമനമുണ്ടായി എന്നുമാണ്‌ ഐതിഹ്യം.
ഭക്തിനിർഭരമായ ഈ കാഴ്ച ദർശിക്കാൻ പതിനായിരക്കണക്കിന് വിശ്വാസികൾ നാളെ അരയൻകാവിലേക്ക് എത്തും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും