പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിൽ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു
ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതല്‍ രൂക്ഷമാകുന്നു. തുടർച്ചയായ അഞ്ചാം ദിവസവും ഇറാന്റെ തന്ത്രപ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം തുടർന്നു. യു.എസ് ആക്രമണങ്ങളില്‍ ഇതുവരെ 35 പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇറാന്റെ തുറമുഖ നഗരങ്ങള്‍ക്കും ദ്വീപുകള്‍ക്കും നേരെ കടുത്ത ആക്രമണമാണ് അമേരിക്ക നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വിഭിന്നമായി ജനവാസ മേഖലകളിലേക്കും വ്യോമാക്രമണം വ്യാപിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇറാന്റെ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പ് യു.എസ് സെൻട്രല്‍ കമാൻഡ് നല്‍കിക്കഴിഞ്ഞു. നിലവില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍.

പ്രത്യാക്രമണത്തിൽ ഇറാൻ യു.എസിൻ്റെ ഡ്രോണ്‍ വെടിവെച്ചിട്ടു. അമേരിക്കൻ സൈനിക നടപടിക്ക് മറുപടിയായി ഗള്‍ഫ് മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാനും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
Comments ()