കണിയാംതോടിനു കുറുകെ പാലം; ഉള്‍നാടന്‍ മേഖലകള്‍ക്ക് യാത്രാസൗകര്യം ഒരുങ്ങുന്നു
വൈക്കം: വൈക്കം നഗരസഭയുടെ ഒന്നാം വാര്‍ഡിനേയും ഉദയനാപുരം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിനേയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കുന്ന കണിയാം തോടിന് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ തുടങ്ങി.
നിര്‍മ്മാണത്തിന്റെ ഭാഗമായി ഉദയനാപുരം പഞ്ചായത്തുറോഡിലുള്ള ട്രാന്‍സ്‌ഫോമറുകളും അനുബന്ധ ലൈനുകളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 7മീറ്റര്‍ നീളത്തിലും 6മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉദയനാപുരം പഞ്ചായത്തിലെ ഉള്‍നാടന്‍ മേഖലകളിലേയും വേമ്പനാട്ടുകായല്‍ തീരദേശവാസികള്‍ക്കും വൈക്കം നഗരവുമായി എളുപ്പമാര്‍ഗം വന്നുപോകാന്‍ യാത്രാസൗകര്യമാകും. വൈക്കം ടൗണിലെ തൊഴില്‍ വ്യവസായ മേഖലയായ കോവിലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലേക്കും, താലൂക്ക് ഗവ.ആയുര്‍വേദ ആശുപത്രിയിലേക്കും എളുപ്പവഴിയാകും.

മത്സ്യതൊഴിലാളികളുടെ തൊഴില്‍ മേഖലക്ക് വിപുലമായ സൗകര്യം ഒരുക്കുന്നതാണ് പാലം. ഉദയനാപുരം പഞ്ചായത്തിലെ തീരദേശങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈക്കം നഗരമേഖലകളിലെ വിവിധ സ്‌കൂളുകളില്‍ എളുപ്പമാര്‍ഗം വന്നുപോകാന്‍ യാത്രാസൗക്യമാകും. മുന്‍ കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലിയുടെ നിരന്തരമായ ശ്രമഫലമായി സി.കെ. ആശ എം.എല്‍.എ യുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
Comments ()