ഇനി 'സീറോ റുപ്പി ടിക്കറ്റ്'; കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്രാ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ പ്രായഭേദമന്യേ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും യാതൊരുവിധ ഉപാധികളുമില്ലാതെ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 15-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമായിരിക്കും പദ്ധതി ഔദ്യോഗികമായി ആരംഭിക്കുക.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിൽ സൗജന്യം
ആദ്യഘട്ടത്തിൽ ഓർഡിനറി ബസ്സുകളിൽ മാത്രമല്ല, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിലും ഈ ആനുകൂല്യം ലഭ്യമാകും. സൗജന്യ യാത്ര അനുവദിക്കുന്ന ബസ്സുകളിൽ തിരിച്ചറിയുന്നതിനായി 'പ്രിയദർശിനി' എന്ന പേരിലുള്ള പ്രത്യേക സ്റ്റിക്കറുകൾ പതിക്കും. ഈ ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി കണ്ടക്ടർമാർ 'സീറോ റുപ്പി ടിക്കറ്റ്' നൽകുന്നതായിരിക്കും.

വരുമാനത്തിൽ വർദ്ധനവുണ്ടാകും:
സൗജന്യ യാത്ര യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാരായ തൊഴിലാളി സ്ത്രീകളുടെ വരുമാനത്തിൽ 15 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധനവുണ്ടാകും. ഇത് അവരുടെ യഥാർത്ഥ കൂലി വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഡിപ്പോകളിൽ വികസന സമിതികൾ വരുന്നു
ആശുപത്രി ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ (എച്ച്.ഡി.സി) മാതൃകയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ കേന്ദ്രീകരിച്ചും വികസന സമിതികൾ രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. രാഷ്ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനേതൃത്വം എന്നിവരെ ഉൾപ്പെടുത്തിയായിരിക്കും ഈ കമ്മിറ്റികൾ നിലവിൽ വരിക.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
- ഗ്രാമവണ്ടികൾ വർദ്ധിപ്പിക്കും: നിലവിൽ സർവീസ് നടത്തുന്ന ഗ്രാമവണ്ടികളുടെ എണ്ണം 58-ൽ നിന്നും 500 ആക്കി ഉയർത്തും.
- ടിക്കറ്റ് ഇതര വരുമാനം: കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാനുള്ള വിപുലമായ നടപടികളും ആലോചനയിലുണ്ടെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
Comments ()