അമൃത് പദ്ധതിയിലെ കുടിവെള്ള പ്ലാൻറ് അയ്യർ കുളങ്ങരയിൽ സ്ഥാപിക്കണം: വൈക്കം നഗരസഭ
എസ്. സതീഷ്കുമാർ
വൈക്കം: അമൃത് കുടിവെള്ള പദ്ധതിയിൽ വൈക്കത്ത് ജലവിതരണം നടത്താനുള്ള കുടിവെള്ള പ്ലാൻറ് അയ്യർ കുളങ്ങരയിൽ സ്ഥാപിക്കണമെന്ന് ആവശ്യവുമായി വൈക്കം നഗരസഭ രംഗത്ത്. ഈ വിഷയം വൈക്കം എം.എൽ.എയും പഞ്ചായത്ത് ഭരണസമിതികളും സർക്കാരിനോട് ഉന്നയിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. പദ്ധതിയിൽ ജലവിതരണം സുഗമമാക്കാൻ പഴയ റോഡിൻ്റെ നടുവിലൂടെ കുഴിച്ചിട്ടിരിക്കുന്ന പൈപ്പുകൾ മാറ്റി റോഡിന് ഇരുവശവും പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ നഗരസഭ തയ്യാറാണെന്നും നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു.
നിലവിൽ വൈക്കത്തിനുവേണ്ടി സ്ഥാപിച്ച വെള്ളൂരിലെ പ്ലാന്റിൽ നിന്നും ഭൂരിഭാഗം വെള്ളവും സമീപ പഞ്ചായത്തുകളിലേക്ക് ആണ് നൽകുന്നത്. ഇതോടെ പമ്പിങ്ങിലെ തകരാറും വൈദ്യുതി മുടക്കവും ഉദ്യോഗസ്ഥ അനാസ്ഥയും മൂലം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതി ഉണ്ടാവുകയാണ്. ജലവിതരണം രണ്ട് റീച്ചാക്കി മാറ്റി പൈപ്പുകളും മാറ്റി സ്ഥാപിച്ചാൽ സമീപ പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കാനാവും എന്നാണ് വിലയിരുത്തൽ.

അയ്യർകുളങ്ങരയിൽ കുടിവെള്ള പ്ലാൻറ് സ്ഥാപിക്കാനുള്ള വാട്ടർ അതോറിറ്റി വക സ്ഥലം വെറുതെ കിടക്കുകയാണ്. നിലവിൽ അമൃത് പദ്ധതിയിലെ ടാങ്ക് വൈക്കത്ത് സ്ഥാപിച്ച് പ്ലാൻറ് വെള്ളൂരിൽ സ്ഥാപിക്കാനാണ് നീക്കം നടത്തുന്നത്. ഇതിനുള്ള ടെൻഡർ നടപടികളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ ടെൻഡർ തുക അധികരിച്ചതിനാൽ സർക്കാർ നടപടിയാണ് ഇനി ഉണ്ടാകേണ്ടത്. അധികരിച്ച തുകയുടെ പകുതി നഗരസഭ നൽകാൻ തയ്യാറാണെന്ന് സർക്കാരിനെ അറിയിച്ചതായി ചെയർമാൻ പറഞ്ഞു. നിലവിൽ വെള്ളൂരിൽ പ്രവർത്തിക്കുന്ന കുടിവെള്ള പ്ലാൻ്റിൻ്റെ ചുമതല കടുത്തുരുത്തി ജലവിതരണവകുപ്പ് ഡിവിഷന്റെ കീഴിലാണ്. ഇവിടെത്തന്നെ പുതിയ പ്ലാന്റും വന്നാൽ സമീപ പഞ്ചായത്തിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ പര്യാപ്തമാവില്ല എന്നാണ് പരാതി. മൂവാറ്റുപുഴയിൽ നിന്നും വൈക്കത്ത് പ്ലാൻറ് സ്ഥാപിച്ച് അവിടേക്ക് വെള്ളം എത്തിച്ച് വിതരണം ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. നിലിവിലെ പദ്ധതി നടപ്പാക്കാൻ തീരുമാനമാകുന്നതിനുമുമ്പ് തന്നെ വൈക്കം എം.എൽ.എയും പഞ്ചായത്ത് ഭരണസമിതികളും ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.
Comments ()