എൽ.ഡി.എഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: കേരളത്തെ തകർത്ത 2018ലെ മഹാപ്രളയം മനുഷ്യ നിർമിതമെന്ന് മാത്യു കുഴൽനാടൻ. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്‌ദരേഖ പുറത്തുവിട്ടുകൊണ്ടാണ് മാത്യു കുഴൽനാടൻ ആരോപണം. ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി എന്നാണ് ശബ്ദരേഖയിൽ. തോട്ടപ്പള്ളി സ്‌പിൽവേ തുറക്കാതിരുന്നത് മേരിമാതാ എന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ്. ഇതിൽ മാത്യു ടി. തോമസിനും പങ്കുണ്ടെന്നാണ് കൃഷ്‌ണൻകുട്ടി പറയുന്നത്. പ്രളയകാലത്ത് ജലസേചന വകുപ്പ് മന്ത്രിയാണ് കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാൽ താഴെയുള്ള മണൽത്തിട്ട് വെള്ളംകൊണ്ടുപോകും മേരിമാതായെന്ന കരാർ കമ്പനിയാണ് കരാർ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാൽ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എൻജിനിയറും മാത്യു ടി. തോമസും ചേർന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട എന്നാണ് കൃഷ്ണൻകുട്ടിയുടെ ശബ്‌ദരേഖയിൽ പറയുന്നത്.

ആരോപണം നിഷേധിച്ച് കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും
2018 ലെ മഹാപ്രളയം മനുഷ്യ നിർമ്മിതമാണന്ന മാത്യു കുഴൽനാടൻ്റെ ആരോപണം നിഷേധിച്ച് കെ. കൃഷ്ണൻ കുട്ടിയും, മാത്യു ടി. തോമസും
താൻ അങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ല. എ.ഐ ഉപയോഗിച്ച് ശബ്ദം സൃഷ്‌ടിച്ചെടുത്തതാണോ എന്ന് പരിശോധിക്കണം. തിരഞ്ഞെടുപ്പ് കാലത്തെ സൃഷ്‌ടിയാണിത്. നിയമ നടപടി എടുക്കും - മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
ഈ വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മാത്യു ടി തോമസ് പറഞ്ഞു. നിയമസഭയിൽ ചർച്ച ചെയ്ത വിഷയം ആണിത്. ശബ്ദരേഖ ഒർജിനലാണോ എന്ന കാര്യം കൃഷ്ണൻകുട്ടിയോട് തന്നെ ചോദിക്കണം. തിരുവല്ലയിലെയും കേരളത്തിലെയും ജനങ്ങൾക്ക് തന്നെ അറിയാമെന്നും മാത്യു ടി. തോമസ് പറഞ്ഞു.
Comments ()