വ്യാജ ഒപ്പ് കേസിൽ മമത ബാനർജിയുടെ വസതിയില്‍ സി.ഐ.ഡി സംഘം
കൊൽക്കത്ത: വ്യാജ ഒപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജിയുടെ വസതിയില്‍ സി.ഐ.ഡി സംഘം. വ്യാജരേഖാ കേസ് അന്വേഷിക്കുന്ന സി.ഐ.ഡി സംഘമാണ് കൊല്‍ക്കത്തയിലെ മമതയുടെ വസതിയില്‍ എത്തിയത്. പ്രതിപക്ഷ നേതാവിനെ നിയോഗിച്ച ടി.എം.സി കത്തിലെ ഒപ്പുകള്‍ വ്യാജമെന്ന പരാതിയാണ് അന്വേഷിക്കുന്നത്. മൂന്ന് സി.ഐ.ഡി സംഘങ്ങളാണ് ഒരേസമയം പരിശോധന നടത്തുന്നത്. മറ്റൊരു സംഘം മമത ബാനർജിയുടെ അനന്തരവനും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും മൂന്നാമത്തെ സംഘം അദ്ദേഹത്തിന്റെ വസതിയിലുമാണ് പരിശോധന നടത്തുന്നത്. പാർട്ടിയ്ക്കുള്ളില്‍ ആഭ്യന്തര കലഹവും പരസ്യ ഭിന്നതയും രൂക്ഷമായതിനിടെയാണ് മമത ബാനർജിയെ വീണ്ടും പ്രതിരോധത്തിലാക്കി സി.ഐ.ഡിയുടെ നിർണായക നീക്കം.

നിയമസഭാ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായയെ തിരഞ്ഞെടുത്തത് അംഗീകരിച്ചുകൊണ്ട് സ്പീക്കർക്ക് നല്‍കിയ ഔദ്യോഗിക കത്തില്‍ തൃണമൂല്‍ എം.എല്‍.എമാരുടെ പേരിന് നേരെ വ്യാജ ഒപ്പുകള്‍ ഉപയോഗിച്ചെന്നാണ് ആരോപണം. പാർട്ടി എം.എല്‍.എമാരായ ഋതബ്രത ബാനർജിയും സന്തീപൻ സാഹയും സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടർന്നാണ് കേസ് അന്വേഷണം. മേയ് 6ന് നടന്ന പാർട്ടി യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് യാതൊരുവിധ പ്രമേയവും പാസാക്കിയിരുന്നില്ലെന്നും മേയ് 19നാണ് തങ്ങള്‍ യോഗത്തിന്റെ മിനിറ്റ്സ് ബുക്കില്‍ ഒപ്പിട്ടതെന്നും ഇരുവരും മേയ് 27ന് സ്പീക്കറെ അറിയിക്കുകയായിരുന്നു
Comments ()