തൃശൂരിൽ മിന്നൽച്ചുഴലി: വ്യാപക നാശനഷ്ടം
തൃശൂർ: വില്ലടം, നടത്തറ, പൂച്ചട്ടി പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം. അതിശക്തമായ കാറ്റിൽ പ്രദേശത്തെ നിരവധി മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിങ് ഏരിയയിൽ നിന്നിരുന്ന നാല് വലിയ തേക്കുമരങ്ങളാണ് കാറ്റിൽ മറിഞ്ഞു വീണത്. വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

രാവിലെ എട്ടേമുക്കാലോടെയാണ് പ്രദേശം ഒട്ടാകെ ഭീതിയിലാഴ്ത്തി മിന്നൽച്ചുഴലി വീശിയടിച്ചത്. സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലുമായി കുട്ടികൾ സ്കൂളിലേക്ക് എത്തിക്കൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. മരങ്ങൾ കടപുഴകി വീണ് സ്കൂൾ മുറ്റത്തുണ്ടായിരുന്ന മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും പൂർണ്ണമായും തകർന്നു. വലിയ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് പ്രദേശത്തെ ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments ()