നാട്ടു വിപണിയുടെ നേർക്കാഴ്ചയായി ഹരിതാരവം നാട്ടുചന്ത
എസ്. സതീഷ്കുമാർ
വൈക്കം: ഗ്രാമാന്തരീക്ഷത്തിൽ വലിയകുളത്തിനരുകിലെ മരത്തണലിൽ ഒരുനാട്ടു ചന്ത വൈക്കം നഗരസഭയിലുണ്ട്.
ഉത്തരവാദിത്വ ടൂറിസമടക്കുള്ള പരിപാടികളിൽ നാട്ടുചന്ത കാഴ്ചയാവാറുണ്ടെങ്കിലും ഒരു ചെറിയ പ്രദേശത്തെ സാധാരണ കർഷകരുടെ നാടൻ ഉൽപന്നങ്ങൾക്ക് മാത്രമായാണ് ഈ നാട്ടുചന്ത. ഹരിതാരവം കർഷക കൂട്ടായ്മയുടെ ആ തനി നാട്ടുചന്ത, വൈക്കം അയ്യരുകുളങ്ങരയിലാണ് ഉള്ളത്.
വൈക്കം നഗരത്തോട് ചേർന്ന് ഉൾപ്രദേശമായ അയ്യരുകുളങ്ങരയിലാണ് ആഴ്ചയിലൊരു ദിവസം നാട്ടുചന്ത തുറക്കുന്നത്. ഇത് ഹരിതാരവത്തിൻ്റെ ഏഴാമത്തെ നാട്ടു ചന്തയാണ്. ഫൈബ്രുവരി 28 നാണ് ഹരിതാരവം കർഷക കൂട്ടായ്മ ഈ നാട്ടു ചന്തക്ക് തുടക്കമിട്ടത്. കഴിഞ്ഞ ചന്ത വിഷു ചന്തയായി തിങ്കളാഴ്ചയാണ് തുറന്നത്. വൈക്കം നഗരസഭ 11, 12,13, 14 എന്നീ നാല് വാർഡുകളിലെ കർഷകരാണ് നാട്ടു ചന്തയിൽ അവരുടെ നാടൻ ഉൽപന്നങ്ങൾ നേരിട്ട് എത്തിക്കുന്നത്. എല്ലാ ശനിയാഴ്ചയും രാവിലെ 9 മണി മുതൽ 11 മണി വരെയാണ് ഈ നാട്ടു ചന്തയുടെ സമയം. നാല് വാർഡുകളിലായി വീടുകളിലും അല്ലാതെയും ജൈവ കൃഷി നടത്തുന്ന 190 കർഷകരാണ് നാട്ടു ചന്തയിൽ ഉൽപന്നങ്ങൾ എത്തിച്ച് വിൽപന നടത്തുന്നത്. ആഴ്ചയിൽ ഒരു ദിവസം രണ്ട് മണിക്കൂർ നടത്തുന്ന ഈ നാട്ടു ചന്തയിൽ എണ്ണായിരം രൂപവരെ ഒരു ചന്തയിൽ വ്യാപാരം നടക്കുന്നുണ്ട്. നാട്ടിലെ കർഷകർക്ക് ന്യായമായ വിലക്കും, നാടിന് കുറഞ്ഞ വിലയിലും വിപണി ഒരുക്കിയാണ് ഹരിതാരവം കൂട്ടായമയുടെ ഈ നാട്ടുചന്തയുടെ പ്രവർത്തനം. ഒപ്പം നാടിന് നഷ്ടപ്പെട്ട നാട്ടുവിപണിയുടെ ഗ്രാമകാഴ്ചയും സമ്മാനിക്കുന്നതാണ് ഈ കർഷക കൂട്ടായമയുടെ ഈ നാട്ടുചന്ത. നഗരസഭ അംഗങ്ങളായ ബി.സുശീല, എ.സി. മണിയമ്മ പി.കെ. വിജിമോൾ, രേണുക രതീഷ് എന്നിർ ചന്തയിൽ കർഷകർക്ക് പിന്തുണയുമായി ഉണ്ട്. കുടുംബശ്രീയുടെ ഉൽപ്പന്നങ്ങളും ഈ നാട്ടുചന്തയിൽ കിട്ടും ഹരിതാരവം പ്രസിഡൻ്റ് കെ.എം നാരായണൻ നായർ, സെക്രട്ടറി പി.എൻ. സജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുചന്ത വീണ്ടും നാട്ടിലൊരുക്കിയതിന് പിന്നിൽ.
Comments ()