നേരേകടവ്-ഉദയനാപുരം റോഡ് വീതികൂട്ടണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത്
എസ്. സതീഷ്കുമാർ
വൈക്കം: മാക്കേക്കടവ്-നേരേകടവ് പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാവുന്നതിനൊപ്പം നേരെകടവ്- ഉദയനാപുരം റോഡ് വീതി കൂട്ടി അനുയോജ്യമായ ഗതാഗതസൗകര്യം ഒരുക്കണമെന്ന് ആവശ്യം. ഉദയനാപുരം പഞ്ചായത്ത് ആണ് ഈ ആവശ്യവുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഓഫിസിനും പൊതുമരാമത്ത് വകുപ്പ്മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇമെയിൽ വഴി നിവേദനം നൽകിയത്. നിലവിൽ നേരേ കടവ് മുതൽ ഉദയനാപുരം വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡ് ഇരുചക്ര വാഹന യാത്ര അപകടകരമാകും വിധം തകർന്ന നിലയിലാണ്.

തോടരുകിലൂടെയാണ് ഈ തകർന്ന റോഡ് എന്നതും ഗുരുതര അപകടസാധ്യതയാണ് ഉയർത്തുന്നത്. എന്നാൽ
ഈ റോഡ് വീതികൂട്ടി സ്ഥലം എടുത്ത് പണിയുന്നതിന് രണ്ടു കോടി രൂപ മാത്രമാണ് ബജറ്റിൽ അനുവദിച്ചത് എന്നാണ് ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ പരാതി.
ഉദയനാപുരം പഞ്ചായത്ത് നൽകിയ നിവേദനത്തിൽ പറയുന്നത്
നേരെകടവ്-മാക്കേക്കടവ് പാലം തുറക്കുന്നതോടെ തുറവൂർ-പമ്പ ഗതാഗത പാതയിലൂടെ വലിയ തോതിലുള്ള യാത്ര സൗകര്യമാണ് ജനങ്ങൾക്ക് ലഭ്യമാകുന്നത്. തുറവൂരിൽ നിന്നും മാക്കേക്കടവ് വരെയുള്ള ഭാഗവും ഉദയനാപുരം മുതൽ പമ്പ വരെയുള്ള റോഡും വീതി കൂടിയ മെച്ചപ്പെട്ട യാത്രാ സൗകര്യവുമുള്ള റോഡാണ്. എന്നാൽ നേരേകടവ് മുതൽ ഉദയനാപുരം വരെയുള്ള റോഡിന് വീതി കൂട്ടുന്നതിന് ഭൂമി പൊന്നും വിലയ്ക്ക് എടുക്കേണ്ടതായിട്ടുണ്ട്. കൂടുതൽ തുക അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഇനിയും ജനങ്ങൾ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. കുറഞ്ഞത് 10 കോടി രൂപയെങ്കിലും അനുവദിക്കാൻ സർക്കാർ തയ്യാറാകണം.
Comments ()