മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ
എസ്. സതീഷ്കുമാർ
വൈക്കം: അഗ്നിരക്ഷസേനയിലെ ജോലി സമയത്ത് കാണേണ്ടി വന്ന മുങ്ങി മരണങ്ങളുടെ വേദനയിൽ വിരമിച്ച ശേഷവും നീന്തലും രക്ഷാപ്രവർത്തനവും പരിശീലിപ്പിക്കുകയാണ് വൈക്കം ഉദയനാപുരം സ്വദേശി ഷാജികുമാർ.
ഉദയനാപുരം ശ്രീ നാരായണപുരം സ്വദേശിയും റിട്ടേയേർഡ് ഫയർസ്റ്റേഷൻ ഓഫിസറുമായ ടി. ഷാജികുമാറാണ് മുടങ്ങാതെ നിരവധി പേർക്ക് ദിവസേന നീന്തൽ പരിശീലനം നൽകുന്നത്. ഉദയനാപുരം ക്ഷേത്രക്കുളത്തിലാണ് ഈ പരിശീലനം. അഞ്ച് വയസുകാർ മുതൽ നാൽപത്തി എട്ട് വയസുകാർ വരെ ഇവിടെ നീന്തൽ പഠിക്കാനെത്തുന്നുണ്ട്. അഗ്‌നി രക്ഷാസേനയിലെ സർവ്വീസിനിടെ മുങ്ങി മരണങ്ങൾ വേദനയായപ്പോൾ 2007 ൽ ഷാജികുമാർ തുടങ്ങിയതാണ് ഈ നീന്തൽ പരിശീലനം. 2024 ൽ വിരമിച്ച ശേഷവും രാവിലെയും വൈകുന്നേരവുമായി ക്ഷേത്രക്കുളത്തിൽ പരിശീലനം തുടരുകയാണ് ഷാജികുമാർ. നിലവിൽ നാൽപത്തിരണ്ട് പേരാണ് ഇവിടെ നീന്തൽ പഠിക്കുന്നത്. ഇവരുടെ പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമെ കൂടുതൽ പേരെ പരിശീലിപ്പിക്കാനാവൂ. രാവിലെ ആറ് മണിമുതൽ പത്ത് മണി വരെയും വൈകിട്ട് നാല് മണി മുതൽ ആറര വരെയുമാണ് പരിശീലനം നൽകുന്നത്. നിലവിൽ ഫീസ് ചോദിച്ച് വാങ്ങാതെയാണ് നീന്തൽ പഠിപ്പിക്കുന്നത്. ഫയർഫോഴ്സ് -പോലീസ് ജോലിക്കായും നിരവധി പേർ ഇവിടെ നീന്തൽ പരിശീലനം നേടുന്നുണ്ട്. നീന്തൽ മാത്രമല്ല വെള്ളത്തിൽ വീണയാളെ രക്ഷപ്പെടുത്താനുള്ള പരിശീലനവും ഷാജി കുമാർ നൽകുന്നുണ്ട്. അഗ്‌നി രക്ഷസേനയിലെ സ്കൂബാ ടീം അംഗവും നാവികസേന പരിശീലനവും നേടിയ ഷാജിക്കുമാർ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും നേടിയിട്ടുണ്ട്. ക്ഷേത്രക്കുളത്തിലെ വെള്ളമടക്കം ശുദ്ധീകരിച്ച് എല്ലാ മുൻ കരുതലുകളുമൊരുക്കിയാണ് ഷാജികുമാർ തൻ്റെ വിശ്രമകാല ജീവിതം നാടിന് പ്രയോജനകരമാക്കുന്നത്.
Comments ()