ചരിത്ര സ്മാരകമായ വടക്കേ കൊട്ടാരം കാടുകയറി നശിക്കുന്നു
എസ്. സതീഷ്കുമാർ
വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ വൈക്കത്തെ ചരിത്രസ്മാരകമായ വടക്കേ കൊട്ടാര ഭാഗങ്ങളും അനുബന്ധ കെട്ടിടങ്ങളും കാടുകയറി നശിക്കുന്നു. ദേവസ്വം വിജിലൻസ് ഓഫീസ് പ്രവർത്തിക്കുന്ന വടക്കേ കൊട്ടാരത്തിന്റെ പിൻഭാഗമാണ് ജീർണ്ണാവസ്ഥയിലായത്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസും ദേവസ്വം പൊതുമരാമത്ത് ഓഫീസും റസ്റ്റ് ഹൗസും അടക്കം പ്രവർത്തിക്കുന്ന പ്രദേശമാണ് ഇങ്ങനെ കാടുകയറി പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്.
എന്നിട്ടും കാട് വെട്ടിത്തെളിക്കാൻ പോലും ദേവസ്വം ബോർഡ് നടപടി എടുത്തിട്ടില്ല. കൊട്ടാരത്തിന്റെ മുൻഭാഗം ഒഴികെയുള്ള പ്രദേശങ്ങളാണ് കാടുകയറി കിടക്കുന്നത്. കഴിഞ്ഞദിവസം ഇവിടെ രാത്രി കിടന്ന ക്ഷേത്രത്തിൽ പുറംജോലികൾ ചെയ്തിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾക്ക് മരണപ്പെടുന്നതിന് നാല് ദിവസം മുമ്പ് ഇവിടെവച്ച് വിഷമില്ലാത്തതെന്ന് കരുതുന്ന പാമ്പിന്റെ കടിയേറ്റ് ചികിത്സയും തേടിയിരുന്നു. ഇതിനു സമീപത്തെ ജീർണാവസ്ഥയിൽ ആയ കെട്ടിടത്തിലാണ് നിലവിൽ ക്ഷേത്രത്തിൽ സഹായികളായി ജോലി ചെയ്യുന്നവർ അടക്കം വിശ്രമിക്കുന്നത്. കൊട്ടാരത്തിനോട് ചേർന്ന് 1988 പണിത കെട്ടിടവും കൊട്ടാരത്തിന്റെ പിൻഭാഗവും അനുബന്ധ കെട്ടിടങ്ങളും ആണ് കാടുകയറി നശിക്കുന്നത്. ഇതിനോട് ചേർന്നാണ് ദേവസ്വം പൊതുമരാമത്ത് ഓഫീസ് അടക്കം പ്രവർത്തിക്കുന്നത് എന്നതാണ് കൗതുകം.

അടിയന്തരമായി ഇവിടെ സുരക്ഷിതമാക്കണമെന്നും കൊട്ടാരത്തിന്റെ അടക്കം ജർണാവസ്ഥയിൽ ആയ ഭാഗങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നുമാണ് ആവശ്യമുയരുന്നത്. അല്ലാത്തപക്ഷം നഗരസഭ ഇടപെട്ട് കാട് വെട്ടിതെളിച്ച് പ്രദേശം സുരക്ഷിതമാക്കി ചെലവ് ദേവസ്വം ബോർഡിൽ നിന്ന് ഈടാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Comments ()