കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: ഭാരത സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഷുറൻസ് കമ്പനിയും (NIC) കിസാൻ സർവീസ് സൊസൈറ്റിയും (KSS) സംയുക്തമായി കേരളത്തിലെ കർഷകർക്കായി നടപ്പിലാക്കുന്ന അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയായ 'കിസാൻ സുരക്ഷ'ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മാസ്റ്റർ പോളിസി പ്രകാശനവും നിർവഹിച്ചു. കുറഞ്ഞ പ്രീമിയത്തിൽ കർഷകർക്ക് ഉയർന്ന സുരക്ഷ ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതിയാണിത്.

പദ്ധതിയുടെ പ്രധാന ആകർഷണങ്ങൾ:
- അപകട മരണത്തിനും വൈകല്യങ്ങൾക്കും: അപകട മരണം, ശാശ്വത അല്ലെങ്കിൽ താൽക്കാലിക അംഗവൈകല്യം എന്നിവ സംഭവിച്ചാൽ 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ.
- ചികിത്സാ സഹായം: അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കർഷകർക്ക് ചികിത്സാ ചെലവുകൾക്കായി 2 ലക്ഷം രൂപ വരെ.
- വരുമാന നഷ്ടപരിഹാരം: അപകടം മൂലം ജോലി ചെയ്യാൻ കഴിയാതെ വരുമാന നഷ്ടം സംഭവിക്കുന്നവർക്ക് പരമാവധി 100 ആഴ്ച വരെ ഇൻഷുറൻസ് തുകയുടെ 1% വീതം പ്രതിവാരം നഷ്ടപരിഹാരമായി ലഭിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ബിന്ദു റാഫേലിൽ നിന്നും മാസ്റ്റർ പോളിസി സ്വീകരിച്ച് പ്രകാശനം ചെയ്യുകയും തുടർന്ന് പോളിസി ദേശീയ ചെയർമാന് കൈമാറുകയും ചെയ്തു. ചടങ്ങിൽ കെ.എസ്.എസ് ദേശീയ കമ്മിറ്റിക്ക് വേണ്ടി ഡോ. ജോസ് തയ്യിൽ മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ എൻ.ഐ.സി റീജിയണൽ മാനേജർ ഗീത നായർ, ആലുവ ചീഫ് ബിസിനസ്സ് മാനേജർ ബി. ജയലക്ഷ്മി, അസിസ്റ്റന്റ് മാനേജർ പി.ആർ. സംഗീത്, തിരുവനന്തപുരം ചീഫ് ബിസിനസ്സ് മാനേജർ മിഥുൻ സി.പി, ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ ജ്യോതിഷ് മോഹൻ എന്നിവരും കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ബി. ജയകുമാർ, ജില്ലാ പ്രസിഡന്റ് സോമശേഖരൻ നായർ, ജനറൽ സെക്രട്ടറി ഷിമിൽ, തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഭാരവാഹികളായ പി. സിയാവുദീൻ, പ്രസന്നചന്ദ്രൻ പിള്ള എന്നിവരും പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്:
അജിത് വർമ്മ – 9847327566
Comments ()