ഭൂമി തരംമാറ്റാൻ കൈക്കൂലി: വില്ലേജ് അസിസ്‌റ്റൻ്റ് പിടിയിൽ
എസ്. സതീഷ്കുമാർ
തിരുവനന്തപുരം: മുട്ടത്തറയിൽ ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസിലെ അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. നെടുമങ്ങാട് സ്വദേശി അസറുദ്ദീനാണ് പിടിവീണത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് കുടുക്കിയത്. വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെ സ്‌ഥലത്തിന്റെ തരംമാറ്റ അപേക്ഷ വൈകിച്ചാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. വള്ളക്കടവിൽ വീടു നിർമിക്കുന്നതിനായി വാങ്ങിയ സ്ഥലം നിലം എന്നതിൽ നിന്ന് തരംമാറ്റി കിട്ടുന്നതിനായി പരാതിക്കാരൻ ഓൺലൈനായി അപേക്ഷ കൊടുത്തതായിരുന്നു. തുടർന്ന് നടപടി ഉണ്ടാകാതെ വന്നത് അന്വേഷിച്ചപ്പോഴാണ് മുട്ടത്തറ വില്ലേജ് ഓഫിസിൽ അപേക്ഷ കുടുങ്ങിയതായി മനസ്സിലായത്.
ഇതിനെത്തുടർന്ന് പരാതിക്കാരൻ നേരിട്ടെത്തി വില്ലേജ് അസിസ്‌റ്റന്റായ അസറുദ്ദീനെ കാണുകയും ചെയ്തു. സ്ഥലം പരിശോധിച്ച അസറുദ്ദീൻ, ഭൂമി തരംമാറ്റി കിട്ടാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും നടപടികൾ വേഗത്തിലാക്കാൻ 5,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി പരാതിക്കാരൻ വിവരം ഉടൻ തന്നെ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരൻ വില്ലേജ് ഓഫിസിൽ എത്തി അസറുദ്ദീന് പണം കൈമാറിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഓഫീസിൽ പ്രവേശിച്ച് അസറുദ്ദീനെ പിടികൂടുകയായിരുന്നു.
Comments ()