'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന
എസ്. സതീഷ്കുമാർ
വൈക്കം: തകർന്ന് തരിപ്പണമായ നഗരസഭ റോഡ് നന്നാക്കാൻ ചെയർമാൻ്റെ കാല് പിടിക്കണൊ എന്നാണ് വൈക്കം നഗരപ്രദേശത്തെ ഒരു വിഭാഗം നാട്ടുകാർ ചോദിക്കുന്നത്. വൈക്കം നഗരസഭയിൽ മൂന്ന് വാർഡുകളിലായുള്ള റോഡുകൾ തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്തതിലാണ് പ്രതിഷേധം. സർക്കാർ ആയ്യുർവ്വേദ ആശുപത്രിയിലേക്കും മത്സ്യ മാർക്കറ്റിലേക്കുമടക്കമുള്ള റോഡുകളാണ് വർഷങ്ങളായി തകർന്ന് കിടന്നിട്ടും നഗരസഭ തിരിഞ്ഞ് നോക്കാത്തത്.
വൻ കുഴികളുമായി കിടക്കുന്ന ഈ മടിയത്തറ ആയ്യുർവ്വേദ ആശുപത്രി റോഡിലൂടെ വേണം രോഗികളും സ്കൂൾ വിദ്യാർത്ഥികളും യാത്ര ചെയ്യാൻ. ഒന്നും രണ്ടും മാസമല്ല മൂന്ന് വർഷത്തിൽ അധികമായി ഈ റോഡിൻ്റെ അവസ്ഥ ഇതാണ്. ഇടക്ക് കുഴി മൂടും ദിവസങ്ങൾക്കകം റോഡ് പഴയ പടിയാകും. വാർഡ് അംഗങ്ങളിൽ ചിലർ നഗരസഭയിൽ ദുരിതം പറഞ്ഞപ്പോൾ പരാതിക്കാരോട് ചെയർമാനെ വന്ന് കാണാൻ പറയാൻ പറഞ്ഞെന്നാണ് ആക്ഷേപം. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ അപകടരഹിത യാത്രാ സൗകര്യം ഒരുക്കുക എന്ന ഭരണാധികാരികളുടെ കടമ പോലും പാലിക്കാൻ തയ്യാറാകാതെയാണ് അവഗണനയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആയ്യൂർവ്വേദ ആശുപത്രിയിൽ ചികിൽസ വേണ്ട വയോധികരടക്കം ഈ ദുരിത വഴി കടക്കാനാവാതെ ദുരിതത്തിലാണ്. ഈ റോഡ് മാത്രമല്ല ഇത് വഴി മത്സ്യമാർക്കറ്റിലേക്കുള്ള റോഡും തകർന്നിട്ട് നന്നാക്കാൻ നടപടി ഉണ്ടായിട്ടില്ല. പ്രതിഷേധവും പ്രതിഷേധ ബോർഡുകളും നാട്ടുകാർ ഉയർത്തിയിട്ടും തന്നെ കണ്ടാൽ നന്നാക്കാം എന്ന നിലപാടിലാണ് ചെയർമാൻ എന്നാണ് പരാതി. മൂന്ന് വാർസുകളിലായുള്ള റോഡുകളാണ് ഇങ്ങനെ തകർന്ന് കിടക്കുന്നത് വാർഡ് നഗരസഭ അംഗങ്ങളോട് ദുരിതം പറഞ്ഞാലുള്ള മറുപടിയാണ് നാട്ടുകാരുടെ പ്രതിഷേധ ബോർഡിലെ ഈ തലക്കെട്ട്. ഇപ്പം ശരിയാക്കി തരാം...
Comments ()