കൊടുങ്കാറ്റിൽ കടപുഴകി വൈക്കവും
വൈക്കം: യു.ഡി.എഫ് തരംഗത്തിൽ ചുവപ്പ് കോട്ടയായ വൈക്കം കടപുഴകിയത് എൽ.ഡി.എഫിനും സി.പി.ഐക്കും കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.കെ.ആശ നേടിയ 29,122 വോട്ടിൻ്റെ ഭൂരിപക്ഷവും മറികടന്നാണ് 1360 വോട്ട് അധികം നേടി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബിനിമോൻ വൈക്കത്ത് വിജയിച്ചത്.
1957 ൽ കോൺഗ്രസിലെ കെ.ആർ. നാരായണന് ശേഷം എല്ലാ കാലത്തും സി.പി.ഐക്കൊപ്പം നിന്ന മണ്ഡലമാണ് വൈക്കം. പിന്നീട് രണ്ട് തവണ മാത്രമാണ് വൈക്കത്തുനിന്ന് കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. 1960 ൽ സി.പി.ഐയിലെ പി.എസ്. ശ്രീനിവാസൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐയിലെ പിളർപ്പിന് ശേഷം സി.പി.ഐയെ പ്രതിനിധീകരിച്ച് പി.എസ്. ശ്രീനിവാസനും അദ്ദേഹത്തിൻ്റെ സഹോദരീ ഭർത്താവ് കൂടിയായിരുന്ന സി.പി.എമ്മിലെ കെ.വിശ്വനാഥനും നേർക്കുനേർ മത്സരിച്ചപ്പോൾ കോൺഗ്രസിലെ അഡ്വ.പി. പരമേശ്വരൻ വിജയിച്ചു. പക്ഷേ അന്ന് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ സർക്കാർ രൂപീകരിക്കപ്പെട്ടില്ല. പിന്നീട് 1967 ലും 70 ലും സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനും 1977ലും 1980ലും 1982ലും സി.പി.ഐയിലെ എം.കെ. കേശവനും 87ൽ സി.പി.ഐയിലെ തന്നെ പി.കെ. രാഘവനും വിജയിച്ചു. 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ കോൺഗ്രസ് ഒരിക്കൽക്കൂടി വൈക്കത്ത് വിജയം കണ്ടു. കെ.കെ. ബാലകൃഷ്ണനാണ് അന്ന് വിജയിച്ചത്. 96ൽ എം.കെ. കേശവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം.കെ. കേശവൻ്റെ മരണത്തെ തുടർന്ന് 1998ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2001ലും സി.പി.ഐയിലെ പി. നാരായണൻ വിജയിച്ചു. 2006ലും 2011ലും എം.കെ. കേശവൻ്റെ മകൻ കൂടിയായ കെ. അജിത്ത് സി.പി.ഐ സ്ഥാനാർത്ഥിയായി വിജയിച്ചു. 2016ലും 2021ലും സി.പി.ഐയിലെ സി.കെ. ആശയായിരുന്നു വൈക്കത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി കോൺഗ്രസിലെ കെ. ബിനിമോനുമായി സി.പിഐയിലെ പി. പ്രദീപ് ഏറ്റുമുട്ടിയപ്പോൾ ത്രികോണ മത്സരത്തിൻ്റെ പ്രതീതി സൃഷ്ടിച്ച്, സി.പി.ഐ.വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ എം.എൽ.എ കെ. അജിത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി രംഗത്തുണ്ടായിരുന്നു.
Comments ()