പഴയബോട്ട് ജെട്ടി ഇനി നിലവിലെ വൈക്കത്തെ ബോട്ട് ജെട്ടി
എസ്. സതീഷ്കുമാർ
വൈക്കം: ബോട്ട് ജെട്ടിയുടെ പ്രവർത്തനം താൽക്കാലികമായി പഴയ ബോട്ട് ജെട്ടിയിലേക്ക് മാറ്റി. പുതിയ ബോട്ടുജെട്ടി ഓഫിസ് കെട്ടിടത്തിൻ്റെ അറ്റകുറ്റപണിയും പ്ലാറ്റ് ഫോമിൻ്റേയും നവീകരണ പ്രവർത്തനങ്ങളും തുടങ്ങിയതോടെയാണ് ബോട്ടുജെട്ടിയുടെ പ്രവർത്തനം ഗാന്ധിജിയുടെ പാദസ്പർശമേറ്റ പഴയ ബോട്ടു ജെട്ടിയിലേക്ക് മാറ്റിയത്.
2011ൽ കെ. അജിത്ത് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടായ 42ലക്ഷം രൂപ മുടക്കി പണിത പുതിയ ബോട്ട് ജെട്ടി കെട്ടിടത്തിന് ചില കേടുപാടുകൾ കണ്ടിരുന്നു. ജെട്ടിയിലെ പ്ലാറ്റ്ഫോമിൻ്റെ ഉയരം കുറഞ്ഞ മേൽക്കൂരയുടെ ഷീറ്റിൽ സോളാർ ബോട്ടുകളുടെ മേൽഭാഗം തട്ടുന്നതും പ്രശ്ങ്ങൾ സൃഷ്ടിച്ചിരുന്നു. പ്ലാറ്റ് ഫോമിലെ ടൈലുകളും പൊട്ടി തുടങ്ങി. ഇതോടെയാണ് ഇറിഗേഷൻ വകുപ്പ് 35 ലക്ഷം രൂപ മുടക്കി ബോട്ട് ജെട്ടി കെട്ടിടത്തിൻ്റേയും പ്ലാറ്റ് ഫോമിൻ്റേയും നവീകരണ പ്രവർത്തനം തുടങ്ങിയത്. നൂറ്റാണ്ട് പിന്നിട്ട ജീർണിച്ച് തകർച്ചാ ഭീഷണിയിലായിരുന്ന പഴയ ബോട്ട് ജെട്ടി, മൂന്ന് മാസം മുമ്പ് 25ലക്ഷം രൂപ മുടക്കി നവീകരണം പൂർത്തിയാക്കിയിരുന്നു. ബോട്ട് ജെട്ടി പരിസരത്തെ ചെളിയും മണ്ണും മാലിന്യങ്ങളും നീക്കി ആഴം കൂട്ടിയതോടെ ബോട്ടുകൾ ഇപ്പോൾ വേലിയിറക്ക സമയത്തും ജെട്ടിയിൽ അടുപ്പിക്കാനുമാകും.

നിലവിൽ അഷ്ടമിയടക്കള്ള ചില ഉത്സവ സമയങ്ങളിൽ തിരക്കേറുമ്പോൾ മാത്രമായിരുന്നു പഴയ ബോട്ട് ജെട്ടി കൂടി പൂർണ്ണമായി ഉപയോഗിച്ചിരുന്നത്. പുതിയ ബോട്ട് ജെട്ടിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഒരാഴ്ചക്കാലം ഇനി ചരിത്രസ്മരണകൾ പറയുന്ന വൈക്കം ബോട്ടുജെട്ടിയിലൂടെ ബോട്ടിലേറി കായൽ യാത്ര ചെയ്യാനാകും...
Comments ()