നഗരത്തിലെ ഓടമാലിന്യങ്ങൾ നീക്കി നഗരസഭ
എസ്. സതീഷ്കുമാർ
വൈക്കം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഓടമാലിന്യം റോഡരുകിൽ കോരി വെച്ചത് നീക്കുന്ന നഗരസഭാ പ്രവർത്തനം പൂർത്തിയാകുന്നു. ഇന്നത്തെ കൊണ്ട് എല്ലാ റോഡരുകിലെയും മാലിന്യം നീക്കം പൂർണ്ണമാവും എന്നാണ് നഗരസഭാ ചെയർമാൻ അറിയിച്ചത്. എന്നാൽ നാളെ ഒരു ദിവസം കൂടി സൂക്ഷ്മ പരിശോധന നടത്തും. മറ്റെവിടെയെങ്കിലും കാണാതെ കിടപ്പുണ്ടെങ്കിൽ അവയും കൂടി നീക്കുന്ന പ്രവർത്തനം നാളെ പൂർത്തിയാക്കുമെന്നും നഗരസഭ അറിയിച്ചു.

കഴിഞ്ഞ കൗൺസിലിന്റെ കാലത്തും പൊതുമരാമത്ത് വകുപ്പും അടക്കം ഒരു വർഷത്തിലധികമായി റോഡ് അരികിൽ കൂട്ടിയിട്ടിരുന്ന ഓട മാലിന്യങ്ങളാണ് പൂർണമായി നീക്കുന്നത്. ഉദയനാപുരം- ചാലപറമ്പ്, പുളിഞ്ചുവട്-മുരിയൻകുളങ്ങര എന്നീ റോഡുകളും നഗരസഭാ പ്രദേശങ്ങളും സമീപ പ്രദേശങ്ങളിലും ഉള്ള എല്ലാ റോഡുകളിലും മാലിന്യം നീക്കം ചെയ്തു കഴിഞ്ഞതായി നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ അറിയിച്ചു. നഗരസഭയുടെ ഒരു വാഹനവും നഗരസഭ ചെയർമാന്റെ നിർദ്ദേശപ്രകാരം സൗജന്യമായി സേവനം നടത്തുന്ന മറ്റൊരു വാഹനവും ഉൾപ്പെടെ രണ്ട് വാഹനങ്ങൾ ഉപയോഗിച്ചാണ് നഗരസഭാ ജീവനക്കാർ മുഖേന മാലിന്യം നീക്കുന്നത്. ഒരു വാഹനം നഗരസഭയ്ക്ക് യാതൊരു ചെലവുമില്ലാതെ 12 ദിവസമായി സൗജന്യമായി ഓടുകയാണെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. നഗരസഭയടക്കം ഓടയിൽ നിന്ന് കോരി റോഡ് അരികിൽ ഇട്ട മാലിന്യം പുല്ലു പടർന്ന കാടുപിടിച്ച് കിടക്കുന്ന സ്ഥിതിയായതിനെത്തുടർന്ന് കഴിഞ്ഞദിവസം പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത നഗരസഭാംഗം, കൗൺസിലർ ആയിരുന്ന മുൻ കൗൺസിൽ കാലത്ത് അടക്കം കോരിയിട്ട മാലിന്യം നീക്കാൻ തീരുമാനമെടുത്ത ശേഷം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പ്രതിഷേധക്കാർ രംഗത്ത് വന്നതെന്നായിരുന്നു നഗരസഭ ചെയർമാൻ്റെ ആക്ഷേപം. ഇതിനിടെയാണ് നഗരസഭ മാലിന്യം നീക്കൽ പൂർത്തിയാക്കുന്നത്. നിലവിൽ ചേരും ചുവട് ഭാഗത്തെ റോഡരികിലെ മാലിന്യങ്ങളാണ് നീക്കുന്നത്.
Comments ()