വൈക്കം ബീച്ച് കായലോര ശുചീകരണം ഉടൻ പൂർത്തിയാക്കും; ബീച്ചിൽ 'ഓണം ഫെസ്റ്റ്' പരിഗണനയിൽ
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം ബീച്ചിൻ്റെ കായലോരഭാഗത്തെ ശുചീകരണം ഉടനെ പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ. ഇറിഗേഷൻ വകുപ്പിൻ്റെ സഹകരണത്തോടെ ശിൽപോദ്യാനത്തിന് ചേർന്ന് കോരിവച്ച മാലിന്യത്തിലെ ജലാംശം മാറാത്തതാണ് വാരിനീക്കാൻ താമസമുണ്ടായത്. അടുത്ത ദിവസങ്ങളിൽ ഇത് ബീച്ചിലെ താഴ്ന്ന സ്ഥലങ്ങളിലിട്ട് ബാക്കി കായലോര ഭാഗവും ശുചീകരിക്കുന്ന ജോലികൾ തുടങ്ങുമെന്നും ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.
മുൻ എം.എൽ.എ. സി.കെ ആശ അനുവദിച്ച ഫണ്ടിൽ നിന്നുള്ള ആറ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. ഇതിനായുള്ള അടിത്തറ നിർമ്മാണം പൂർത്തിയാകുകയാണ്. ഓണത്തിന് മുമ്പായി ഈ ജോലികളെല്ലാം പൂർത്തിയാക്കുമെന്നും ഓണത്തിന് ബീച്ചിൽ ഓണം ഫെസ്റ്റ്നടത്താൻ ആലോചിക്കുന്നതായും ചെയർമാൻ പറഞ്ഞു. എന്നാൽ നഗരസഭ കൗൺസിൽ യോഗം ചർച്ച ചെയ്തു മാത്രമേ അന്തിമ തീരുമാനമെടുക്കു. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ ഓണം ഫെസ്റ്റ് നടത്താനാണ് ശ്രമം നടക്കുന്നത്.

അതിന് കഴിയാതെ വന്നാൽ കുടുംബശ്രീ ഭക്ഷ്യ മേള നടത്താനും ആലോചിക്കുന്നതായാണ് സൂചന. എന്നാൽ അന്തിമ തീരുമാനം കൗൺസിൽ ആണ് എടുക്കുന്നതെന്നും ചെയർമാൻ പറഞ്ഞു. അടുത്തദിവസം കൂടുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ബീച്ചിന്റെയും പാർക്കിന്റെയും നവീകരണം ചർച്ച ചെയ്യുമെന്നാണ് വിവരം. ഓണക്കാലത്ത് ബീച്ചിൽ വെളിച്ചം പരത്തി ശ്രദ്ധേയമാക്കാനുള്ള നടപടികൾക്കാണ് നഗരസഭയുടെ ശ്രമം നടക്കുന്നത്.
Comments ()