ജപ്തി നടത്തി വീടൊഴുപ്പിച്ച് ബാങ്ക്: പിന്നാലെ വീട് ഇടിച്ച് പൊളിച്ചു
എസ്. സതീഷ്കുമാർ
കടുത്തുരുത്തി: കടുത്തുരുത്തിയിൽ വീടും സ്‌ഥലവും ജപ്തി ചെയ്ത ശേഷം വീട്ടിൽ കടന്ന് താമസിച്ച കുടുംബത്തെ ബാങ്ക് പുറത്താക്കി. ഉടനെ വീട് ഇടിച്ച് നിരത്തി.
കടുത്തുരുത്തി അർബൻ ബാങ്കാണു കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജപ്തി നടപടി പ്രകാരം കുടുംബത്തെ പുറത്താക്കിയത്. കോതനല്ലൂർ മണ്ണാരം കാലയിൽ അജികുമാറിനെയും രണ്ട് പെൺമക്കളെയുമാണ് പുറത്താക്കിയാണ് ബാങ്ക് നടപടി ഉണ്ടായത്. ബുധനാഴ്ചയായിരുന്നു ബാങ്കിൻ്റെ ഒഴിപ്പിക്കൽ നടപടി നടന്നത്. ജപ്തി ചെയ്ത വീട്ടിൽ കയറി താമസിച്ച കുടുംബത്തെ ഒഴിപ്പിക്കാൻ കോടതിവിധി നേടിയായിരുന്നു അർബൻ ബാങ്ക് വീട് ഒഴിപ്പിച്ചത്. എന്നാൽ പിന്നാലെ തന്നെ ഇടിച്ച് പൊളിക്കുകയും ചെയ്തു. നടപടി പൂർത്തിയാക്കി വസ്തു ബാങ്കിൽ നിന്നും വാങ്ങിയ വ്യക്തിക്ക് കൈമാറിയെന്നാണ് ബാങ്ക് അറിയിക്കുന്നത്. പോലീസ് ഫയർഫോഴ്സ് ആംബലൻസ് റവന്യു സംഘങ്ങളുമായി എത്തിയപ്പോൾ വീടൊഴിയാൻ തയ്യാറാകാതെ കുടുംബം വീട്ടിൽ കയറി കതകടച്ചു. തുടർന്ന് കതക് തകർത്താണ് അജികുമാറിനെയും രണ്ട് പെൺമക്കളെയും പുറത്താക്കിയത്. അജികുമാറിന് ശാരിരിക അസ്വസ്ഥത ഉണ്ടായതോടെ ഇവരെ അംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് വീട് പൊളിച്ചത്. ഭാര്യ സവിത ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാർച്ച് 13 ന് ജപ്തി ചെയ്ത വീട് ബാങ്ക് പൂട്ടിയിരുന്നു. തുടർന്ന് ബാങ്കിൻ്റെ മൂന്നിൽ അജികുമാറും ഭാര്യ സവിതയും വിഷ ദ്രാവകവുമായി എത്തി ആത്മഹത്യ ഭീഷണി മുഴക്കുകയും താഴ് തകർത്ത് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ കയറുകയും ചെയ്തിരുന്നു. ബാങ്ക് വീണ്ടു കോടതിയെ സമീപിച്ചാണ് വീടൊഴുപ്പിക്കാനുള്ള വിധി നേടിയത്. 2011ൽ അജികുമാറിന്റെ പേരിലുള്ള 33 സെൻ്റ് സ്‌ഥലവും വീടും ഈടുവച്ചു പലപ്പോഴായി 25 ലക്ഷം രൂപയാണ് വായ്‌പ എടുത്തിരുന്നത്. നിലവിൽ 47 ലക്ഷം രൂപ ആയി ഈ തുക അടക്കേണ്ട സ്ഥിതിയിലാണ്. നേരിട്ടും അല്ലാതെയും പലപ്രാവശ്യം നോട്ടീസ് നൽകിയതായാണ് ബാങ്ക് അറിയിക്കുന്നത്. ഇതിനിടെ ബാങ്ക് ജപ്തിചെയ്ത വസ്തു മറ്റൊൾക്ക് വില്പന നടത്തിയതായും പറയുന്നു. ഇന്നലെ നടപടി പൂർത്തിയാക്കി വസ്തു വാങ്ങിയ വ്യക്തിക്ക് നൽകിയെന്നാണ് ബാങ്ക് പറയുന്നത്. കുടുംബത്തെ പുറത്താക്കി ഉടനെവീട് പൊളിച്ചത് ബാങ്കിൻ്റെ പകപോക്കലെന്നാണ് ആക്ഷേപം ഉയരുന്നത്.
Comments ()