സംഘടിത മതവിഭാഗങ്ങൾ രാജ്യത്തെ ഹൈജാക്ക് ചെയ്യുന്നു: വെള്ളാപ്പള്ളി നടേശൻ
വൈക്കം: സംഘടിത മതവിഭാഗങ്ങൾ എല്ലാ അർത്ഥത്തിലും രാജ്യത്തെ ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ അസംഘടിതരെ കാലം തുടച്ചുനീക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം 662-ാം നമ്പര്‍ ഇടവട്ടം ശാഖ പണികഴിപ്പിച്ച ഗുരുമന്ദിരത്തിൻ്റെ സമർപ്പണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വോട്ടു ബാങ്കുകളായി നിൽക്കുന്നവരുടെ ആധിപത്യമാണ് ഇന്നിവിടെ. അവരെന്ത് പറഞ്ഞാലും രാഷ്ട്രീയക്കാർ എതിർക്കില്ല. പച്ചക്ക് വർഗ്ഗീയത പറഞ്ഞാലും വി.ഡി. സതീശനേ പോലുള്ളവർ കേട്ടില്ലെന്ന് നടിക്കും. പക്ഷേ അസംഘടിതരായ പിന്നാക്ക അവസ്ഥിത ജനവിഭാഗങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ, അവരോട് കാട്ടുന്ന വിവേചനം ചൂണ്ടിക്കാട്ടിയിൽ ഇവർക്കെല്ലാം മതേതരത്വം ഉണരും. വർഗ്ഗീയതയുടെ പേര് പറഞ്ഞ് തങ്ങൾക്ക് നേരെ ഉയരുന്ന, അവഗണിക്കപ്പെട്ടവൻ്റെ ആരോപണങ്ങളെ നിർവ്വീര്യമാക്കാൻ ശ്രമിക്കും. കഴിഞ്ഞ ഒമ്പതര വർഷക്കാലം തങ്ങളുടെ മതവിഭാഗത്തിന് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പറഞ്ഞാൽ അതിൽ വർഗ്ഗീയതയില്ല. പേരിൽ തന്നെ മതമുള്ള മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് ഒന്നൂടെ പറയും. ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും പെൻഷൻ നൽകാൻ ശുപാർശ വരുന്നു. മുസ്ലീം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടർക്ക് പണ്ടേയുണ്ട് സർക്കാർ ആനുകൂല്യങ്ങൾ. ഹൈന്ദവർക്ക് ആരും ഒന്നും നൽകുന്നില്ല. അതിൽ ശുപാർശയുമില്ല, ചർച്ചയുമില്ല. രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക നീതി ജാതി മത പരിഗണനകൾക്ക് അതീതമാകണമെന്നാണ് എസ്.എൻ.ഡി.പി യോഗം പറയുന്നത്. എല്ലാവർക്കും തുല്യ നീതി. അതാണ് ജനാധിപത്യം. ഇപ്പോൾ ഇവിടെയുള്ളത് മതാധിപത്യമാണ്. അത് മാറിയേ തീരൂ. കാലത്തിനനുസരിച്ച് ചിന്തിക്കാനും കാര്യങ്ങൾ തുറന്നു പറയാനുമുള്ള തൻ്റേടം നമുക്കുണ്ടാകണം. എന്നും തൊഴിലുറപ്പ് തൊഴിലാളികളായി മാത്രം ജീവിച്ചാൽ പോര. അധസ്ഥിത പിന്നാക്ക വിഭാഗങ്ങളെ ജാതിയുടെ പേരിൽ അവഗണിക്കുന്ന രാഷ്ട്രീയക്കാർക്ക് അവർ ജാതിയുടെ പേരിൽ സംഘടിക്കുന്നതിനെ എതിർക്കാൻ അവകാശമില്ല. പിന്നാക്ക ജനവിഭാഗങ്ങൾ സംഘടിത ശക്തിയായി മാറണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് അദ്ധ്യക്ഷനായിരുന്നു.
Comments ()