വെള്ളൂർ ബാങ്ക് തട്ടിപ്പ്: ഇ.ഡി അന്വേഷണം, നോട്ടീസ് നൽകി
എസ്. സതീഷ്കുമാർ
വെള്ളൂർ: വെള്ളൂർ സഹകരണ ബാങ്കിലെ 38 കോടിയിലധികം സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ കാലയളവിലെ ഭരണസമിതി അംഗങ്ങൾക്ക് ഇ.ഡി നോട്ടീസ്.
1999 മുതൽ 2018 വരെയുള്ള കാലയളവിൽ ബാങ്ക് ഭരിച്ചിരുന്ന നാല് ഭരണ സമിതികളുടെ കാലത്താണ് 38 കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. ഇതിൽ അന്നത്തെ ജീവനക്കാർ അടക്കം 26 ഓളം പേർക്കാണ് ഇ.ഡി ഉദ്യോഗസ്ഥൻ വെള്ളൂർ ബാങ്കിൽ എത്തി നോട്ടീസ് കൈമാറിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിൽ ചിലർ മരണപ്പെട്ടിരുന്നു. 27ന് കോഴിക്കോട് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ ഏത് പരാതിയിലാണ് ഇ.ഡി അന്വേഷണവും നോട്ടീസും എന്നു വ്യക്തമല്ല. അക്കാലത്തെ ഭരണ സമിതി അംഗങ്ങൾ വെള്ളൂർ സഹകരണ ബാങ്കിലെത്തി നോട്ടീസ് കൈപ്പറ്റി.

തട്ടിപ്പിൽ തുക തിരിച്ചടച്ചവർക്കടക്കം നോട്ടീസ് നൽകിയതായാണ് സൂചന. ശാരീരിക അവശതയിലായ ചിലർക്ക് വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയത്. ഇന്ന് ഉച്ചയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥൻ വെള്ളൂരിലെ ബാങ്കിലെത്തി നോട്ടീസ് കൈമാറിയത്.
Comments ()