ജനപ്രതിനിധിയായാലും അധ്വാനിച്ച് ജീവിക്കണം: മാതൃകയായി വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ്
എസ്. സതീഷ്കുമാർ
വെള്ളൂർ: ജനപ്രതിനിധി ആയാലും അധ്വാനിച്ച് ജീവിക്കണമെന്നാണ് വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയ അനീഷ് ചന്ദ്രൻ്റെ നിലപാട്. ജനങ്ങൾ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ താൻ ചെയ്തിരുന്ന തടിപ്പണിയാണ് അനീഷ് ചന്ദ്രൻ ഇപ്പോഴും തുടരുന്നത്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുമ്പോഴും തന്റെ ഉപജീവനമാർഗമായ തടിവെട്ട് കൈവിടാതെയാണ് ഈ യുവ ജനപ്രതിനിധി മാതൃകയാവുന്നത്.
കഠിനാധ്വാനമുള്ള ജോലി കഴിഞ്ഞു വിശ്രമത്തിന് തുനിയാതയാണ് അനീഷിന്റെ ജനസേവന പ്രവർത്തനങ്ങൾ. പഠിക്കുന്ന കാലത്ത് പിതാവിന്റെ മരണത്തെ തുടർന്നാണ് കുടുംബം പോറ്റാൻ അനീഷ് തടിവെട്ട് പണി തുടങ്ങിയത്. തനിച്ച് ചെയ്തിരുന്ന ജോലി, പഞ്ചായത്ത് അംഗത്തിൻ്റെ കടമ കൂടി കണക്കിലെടുത്ത് സമയം കണ്ടെത്താൻ മറ്റുചിലരെ കൂടെ കൂട്ടിയാണിപ്പോൾ അനിഷ് തടിപ്പണി ചെയ്യുന്നത്. പഞ്ചായത്തിലും വാർഡിലും അനീഷ് പങ്കെടുക്കേണ്ട പരിപാടികളൊ മറ്റ് പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ അനീഷ് തടി വെട്ടിനു അവധി കൊടുക്കും. ജനപ്രതിനിധിയായ എന്നു കരുതി പണി വിട്ടാൽ അഞ്ചുകൊല്ലം കഴിയുമ്പോൾ പണിയില്ലതാകുമെന്നാണ് അനീഷിന്റെ പക്ഷം. വെള്ളൂർ പഞ്ചായത്തിൽ രാഷ്ട്രീയ മുന്നണികളെ പരാജയപ്പെടുത്തിയാണ് അനീഷ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. തുടർന്ന് പഞ്ചായത്ത് ഭരണത്തിന് കേവലഭൂരിപക്ഷം ഇല്ലാതായതോടെ അനീഷ് ഇടതിനോടൊപ്പം ചേർന്നു.

അങ്ങനെ വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. വൈസ് പ്രസിഡൻ്റ് ആണെന്ന് വച്ച് തൻ്റെ ജോലിയായ തടിവെട്ട് വേണ്ടെന്നു വയ്ക്കാതെ കഠിനാദ്ധ്വാനം തുടരുകയാണ് അവിവാഹിതനായ ഈ 38 കാരൻ.
Comments ()