കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായലിന് കുറുകെ നീന്തിക്കയറി എട്ടു വയസുകാരൻ
എസ്. സതീഷ്കുമാർ
വൈക്കം: കൈകൾ ബന്ധിച്ച് എട്ടു വയസുകാരൻ വേമ്പനാട്ട് കായലിന് കുറുകെ നീന്തിക്കയറി. ഇരു കൈകളും ബന്ധിച്ച് വൈക്കം വേമ്പനാട്ട് കായൽ കുറുകെ നീന്തിക്കയറിയാണ് വൈക്കം അയ്യർകുളങ്ങര ഗവൺമെന്റ് യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ എം. അഭയദേവ് ഒരു മണിക്കൂർ 25 മിനിറ്റ് കൊണ്ട് ഈ സാഹസിക നീന്തൽ നടത്തിയത്.
വൈക്കം തെക്കേനടയിൽ മാറാനൂർ വീട്ടിൽ മന്മഥൻ - രമ്യ ദമ്പതികളുടെ മകനാണ് അഭയദേവ്. രാവിലെ ആറ് നാൽപത്തി ആറിന് ആലപ്പുഴ ജില്ലയിലെ ചേർത്തല കാര്യാത്ത് കടവിൽ നിന്നും ആരംഭിച്ച നീന്തൽ പെരുമ്പാവൂർ യൂണിയൻ ബാങ്ക് സീനിയർ മാനേജർ അരവിന്ദാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒരു മണിക്കൂർ 25 മിനിറ്റ് കൊണ്ട് അഭയദേവ് വൈക്കം ബീച്ചിൽ നീന്തിക്കയറി. ചെറുപ്രായത്തിൽ തന്നെ അഭയദേവിന്റെ നീന്തലിലെ താല്പര്യം മനസ്സിലാക്കിയ മുത്തച്ഛൻ രാഘവൻ നായരാണ് ഉദയനാപുരം ശ്രീമുരുക നീന്തൽ ക്ലബ്ബിലെ വിരമിച്ച ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ ഷാജി കുമാറിൻ്റെ കീഴിൽ പരിശീലനത്തിന് ചേർത്തത്. പിന്നീട് വിദഗ്ദ്ധ പരിശീലനത്തിനായി കോതമംഗലത്തുള്ള ഡോൾഫിൻ അക്വാട്ടിക് നീന്തൽ ക്ലബ്ബിലെ പരിശീലകനായ ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ മൂന്നുമാസക്കാലം പരിശീലനം നേടിയാണ് കായൽ നിന്തികയറിയത്. വൈക്കം കായലോര ബീച്ചിൽ നീന്തിയെത്തിയ അഭയദേവിനെ വൈക്കം ബീച്ചിൽ സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തറും വൈക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.രഞ്ജിത് കുമാർ, നഗരസഭ കൗൺസിലർമാരായ എ.സി.മണിയമ്മ, എം.കെ. മഹേഷ് എന്നിവർ അനുമോദിച്ചു. അയ്യർകുളങ്ങര ഗവൺമെന്റ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സതീഷ് വി. രാജു, അധ്യാപിക സുനില എന്നിവരും അഭദേവിൻ്റെ ഈ സാഹസിക പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിക്കുന്നു.
Comments ()