വേരുകളിൽ കുരുങ്ങിയ കുടിവെള്ള വിതരണം; വൈക്കത്ത് പരിശോധന തുടരുന്നു
എസ്. സതീഷ്കുമാർ
വൈക്കം: കുടിവെള്ളമെത്താത്ത പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പൈപ്പുകളിൽ വൈക്കം വാട്ടർ അതോറിറ്റി വ്യാപക പരിശോധനകൾ നടത്തുന്നു. മാസങ്ങളായി കുടിവെള്ളമെത്താത്ത നഗരസഭകളിലെയും പഞ്ചായത്തുകളിലെയും പ്രദേശങ്ങളിലാണ് ജലവിതരണ പൈപ്പുകളിലെ പരിശോധനകളിൽ വേരുകൾ കയറി അടഞ്ഞനിലയിൽ കണ്ടെത്തിയത്. കുടിവെള്ളം കിട്ടാത്ത പരാതി വ്യാപകമായതോടെയാണ് വൈക്കം വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധനകൾ നടത്തിയത്. പൈപ്പുകളിൽ ചോർച്ചയോ മറ്റു പ്രശ്നങ്ങളോ ഒന്നും കാണാത്ത സാഹചര്യത്തിൽ പലയിടങ്ങളിലും കുഴിയെടുത്ത് പരിശോധിച്ചപ്പോഴാണ് മരത്തിന്റെ വേരുകൾ കയറി പൈപ്പുകൾ അടഞ്ഞ നിലയിൽ കണ്ടെത്തിയത്. അയ്യര്കുളങ്ങര പ്രദേശത്ത് രണ്ടിടങ്ങളിലാണ് ജലവിതരണ പൈപ്പുകൾക്കുള്ളിൽ കണ്ടെത്തിയ മരങ്ങളുടെ വേരുകൾ നീക്കം ചെയ്തത്. ഇതോടെ ഉദയനാപുരം പഞ്ചായത്തിലെ ചെട്ടിമംഗലം പ്രദേശത്തും അയ്യർ കുളങ്ങരക്ക് സമീപമുള്ള നഗരസഭയുടെ ഉൾപ്രദേശങ്ങളിലും കുടിവെള്ളം എത്തിത്തുടങ്ങിയതായി വാട്ടർ അതോറിറ്റി അറിയിച്ചു. പൈപ്പുകളിൽ മരത്തിൻ്റെ വേരുകൾ നിറഞ്ഞടഞ്ഞാൽ കണ്ടെത്താൻ നിലവിൽ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ സംശയമുള്ള സ്ഥലങ്ങളിൽ കുഴിച്ച് പരിശോധന നടത്തുക എന്ന ശ്രമകരമായ ജോലിയാണ് വാട്ടർ അതോറിറ്റി ചെയ്യുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലവിതരണ പൈപ്പ് ലൈനുകളിലെ പരിശോധനകൾ വൈക്കം വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറുടെ നേതൃത്വത്തിൽ തുടരുകയാണ്.
Comments ()