വടയാർ പാലത്തിന് സമീപം റോഡിൽ വെള്ളക്കെട്ട്: വൈക്കം-കോട്ടയം റോഡിൽ അപകടഭീതിയൊഴിയാതെ യാത്രക്കാർ
എസ്. സതീഷ്കുമാർ
വൈക്കം: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം പ്രധാന റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് വൈക്കം - കോട്ടയം റോഡിൽ അപകട കാരണമാവുന്നു. വടയാർ പാലത്തിന് സമീപമാണ് ഒരു മഴയിൽ തന്നെ റോഡ് വെള്ളത്തിൽ മുങ്ങുന്നത്. മൂടിപ്പോയ ഓടകൾ വൃത്തിയാക്കി വെള്ളമൊഴുക്കി കളയാൻ നടപടിയെടുക്കാത്തതും റോഡ് താഴ്ന്നുകിടക്കുന്നതുമാണ് ഒരു മഴ പെയ്താൽ ഇവിടം യാത്രക്കാർക്ക് അപകടകെണിയാവുന്നത്.
ഏറെ തിരക്കേറിയ വൈക്കം-കോട്ടയം പ്രധാനറോഡിലാണ് ഈ അപകടസ്ഥിതിയുള്ളത്.
റോഡിലെ കുഴികൾ അടച്ച ടാറിങ്ങിന്റെ കട്ടിങ് വരെ വെള്ളത്തിൽ മൂടി കിടക്കുന്നതിനാൽ ഇതറിയാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കാൽനടയാത്രക്കാർക്കും ഇതുവഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. തലയോലപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെള്ളക്കെട്ടിൽ ഇറക്കാതെ റോഡിൻ്റെ വലതുഭാഗം ചേർന്ന് ചേർന്നു പോകേണ്ട അവസ്ഥയായതിനാൽ എതിരെ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടവും പതിവാകുകയാണ്. വൈക്കം ഭാഗത്തേക്ക് വടയാർ പാലം ഇറങ്ങുന്ന വളവിലാണ് റോഡിൽ ബസ് സ്റ്റോപ്പിന് സമീപം ഈ അപകടസ്ഥിതി. ഒരു മഴ പെയ്താൽ തന്നെ സ്കൂൾ വിദ്യാർത്ഥികൾക്കടക്കം സമീപത്തെ ബസ് സ്റ്റോപ്പിൽ എത്താനും കഴിയാതെയും, റോഡ് കുറുകെ കടക്കുന്നതിനുള്ള സീബ്രാലൈൻ അടക്കം വെള്ളക്കെട്ടിൽ മുങ്ങിപ്പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മഴപെയ്താൽ ഈ ഭാഗം റോഡ് മുഴുവനായി വെള്ളത്തിൽ മുങ്ങുകയും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ അടക്കം വെള്ളം കയറുകയും ചെയ്യും. തലയോലപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് ഓഫിസിൻ്റെകീഴിലുള്ള റോഡിൻ്റെ അപകടാവസ്ഥയെപ്പറ്റി നിരവധി തവണ പരാതി പറഞ്ഞിട്ടം നടപടി ഉണ്ടാകാത്തതിനാൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ഇവിടെ ഈ വെള്ളക്കെട്ട് വലിയ ദുരന്തമുണ്ടാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളും യാത്രക്കാരും.
Comments ()