പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ
എസ്. സതീഷ്കുമാർ
വൈക്കം: കൂലിപണിയിലൂടെ പണം കണ്ടെത്തി ഡോക്ടറാക്കിയ പിതാവിൻ്റെ ഓർമ്മക്കായി നാട്ടിൽ ക്ലിനിക് തുറന്ന മകളാണ് മറവന്തുരുത്ത് സ്വദേശി ഡോക്ടർ രാഖിത രാജേന്ദ്രൻ. കഠിനാധ്വാനത്തിലൂടെയാണ് മറവന്തുരുത്ത് രാഹുൽ നിവാസിൽ പരേതനായ രജേന്ദ്രൻ മകളെ പഠിപ്പിച്ച് ഡോക്ടറാക്കിയത്. രണ്ട് വർഷം മുമ്പായിരുന്നു രാജേന്ദ്രൻ്റെ വേർപാട്. തൻ്റെ എം.ബി.ബി.എസ് നേട്ടത്തിൻ്റെ പിന്നാളായി നിന്ന പിതാവ് എ.ബി. രാജേന്ദ്രൻ്റെ പേരിൽ 'എ.ബി.ആർ ക്ലിനിക്' നാട്ടിൻപുറത്ത് തുറന്നാണ് ഡോക്ടർ രാഖിത സാധാരണക്കാർക്ക് തുണയാകുന്നത്. വൈക്കം വടയാറിലാണ് ആദ്യം ക്ലിനിക് തുറന്നതെങ്കിലും തൻ്റെ നാട്ടുകാർക്ക് എത്താനുള്ള ചെറിയ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് നാട്ടിൽ ടോളിൽ മറ്റൊരു ക്ലിനിക്ക് കൂടി ഡോക്ടർ രാഖിത തുറക്കുക്കുകയായിരുന്നു. മിശ്ര വിവാഹത്തിലൂടെ ഒന്നിച്ചവരായിരുന്നു രാഖിതയുടെ മാതാപിതാക്കൾ. എതിർപ്പുകളെയും സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ചാണ് അവർ രാഖിതയെ ഡോക്ടറാക്കിയത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിന് മുന്നിൽ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് രാപ്പകലില്ലാതെ കൂലിപ്പണിയെടുത്താണ് രാജേന്ദ്രൻ രാഖിതക്ക് എം.ബി.ബി.എസ് പഠനത്തിനുള്ള പണം കണ്ടെത്തിയത്. അച്ഛൻ രാജേന്ദ്രനും അമ്മ ഓമനയും അനുഭവിച്ച യാതനകൾ കണ്ടറിഞ്ഞ് വളർന്ന രാഖിത സാധാരണക്കാർക്ക് കൈത്താങ്ങാകാനാണ് പിതാവിൻ്റെ പേരിൽ നാട്ടിൻപുറത്ത് ഈ ആശുപത്രി തുടങ്ങിയത്. നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സേവനത്തിലൂടെ പിതാവിൻ്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നതാണ് ഡോക്ടർ രാഖിതയുടെ സംതൃപ്തി. ഭർത്താവ് വിശാഖ് വിശ്വനാഥ്, മകൻ ശിവാംശ് ആർ. വിശാഖ്, മാതാവ് ഓമന, സഹോദരങ്ങളായ രാഹുൽ, രാഖി എന്നിവർക്കൊപ്പം മറവൻതുരുത്തിലാണ് ഡോക്ടറുടെ താമസം. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും രക്ഷിതാക്കളുടെ കരുതലിൻ്റെ നേട്ടം കൊണ്ട് തൻ്റെ നാടിനായി തണലൊരുക്കുകയാണ് ഡോക്ടർ രാഖിത എ.ബി.ആർ ക്ലിനിക്കിലൂടെ....
Comments ()