തലയാഴം കൃഷി ഓഫീസർ രേഷ്മ ഗോപിക്ക് ജവഹർ പുരസ്കാർ 2026
തലയാഴം: കാർഷിക മേഖലയിലെ സാമൂഹ്യ സേവനത്തിനുള്ള മികവ് പരിഗണിച്ച് തലയാഴം കൃഷിഭവൻ അഗ്രികൾച്ചറൽ ഓഫീസർ രേഷ്മ ഗോപിക്ക് ജവഹർ പുരസ്കാർ 2026 ലഭിച്ചു. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. 2026 മെയ് 27-ന് സീസർ പാലസിൽ നടക്കുന്ന ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, എം.പി. ഫ്രാൻസിസ് ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

തരിശായി കിടന്ന പാടശേഖരങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിലും സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിലും രേഷ്മ ഗോപി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി. ഇവരുടെ നേതൃത്വത്തിൽ 40 ഹെക്ടർ തരിശുനിലത്ത് 'ഉമ' നെൽവിത്ത് ഉപയോഗിച്ച് കൃഷി ആരംഭിച്ചു. കൂടാതെ, 10 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിച്ചു. ഈ കാലയളവിലെ മികച്ച പ്രവർത്തനത്തിന് നിരവ് പദ്ധതിക്ക് കീഴിൽ മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡും ഇവർ കരസ്ഥമാക്കിയിരുന്നു. തലയാഴം മേഖലയിൽ എലിശല്യം രൂക്ഷമായപ്പോൾ, കെ.വി.കെയുമായി സഹകരിച്ച് തലയാഴം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിലെ നെൽകർഷകർക്ക് മാത്രമായി സംസ്ഥാനത്ത് ആദ്യമായി ഒരു സമഗ്ര എലിനശീകരണ പദ്ധതി നടപ്പിലാക്കി. ശാസ്ത്രീയ രീതികൾ കർഷകരിലേക്ക് എത്തിച്ച് വിളനാശം ഗണ്യമായി കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.

കാർഷിക പ്രവർത്തനങ്ങളെ സാമൂഹ്യക്ഷേമവുമായി കൂട്ടിയിണക്കി, തലയാഴം ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഹോർട്ടികൾച്ചറൽ തെറാപ്പി പരിപാടികൾ സംഘടിപ്പിച്ചു. "പ്രശ്നങ്ങൾ വരുമ്പോൾ പരിഹാരവുമായി പാടത്തിറങ്ങുന്ന ഓഫീസറാണ് രേഷ്മ മാഡം" - തലയാഴത്തെ ഒരു മുതിർന്ന കർഷകൻ പറഞ്ഞു. കൃഷി പുനരുജ്ജീവനം, കർഷക വരുമാന വർദ്ധന, വിളസംരക്ഷണം, കമ്മ്യൂണിറ്റി തെറാപ്പി എന്നിവ സമന്വയിപ്പിച്ച ശ്രീമതി രേഷ്മയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
Comments ()